പൊളിച്ചു നീക്കണം; നമ്മളുടെ നെഞ്ചിലാണീ കല്ല് നാട്ടിവെച്ചത്
1947 ഡിസംബർ 12. സ്വാതന്ത്ര്യം ലഭിച്ച് മാസങ്ങളേ ആയുള്ളൂ. മദ്രാസ് അസംബ്ലിയിൽ ചൂടേറിയ ചർച്ച. മലബാറിൽനിന്നുള്ള സാമാജികൻ പി.കെ. മൊയ്തീൻകുട്ടി സാഹിബ് ഒരു ചോദ്യമുന്നയിച്ചു. മലപ്പുറം വള്ളുവമ്പ്രത്തുണ്ടായിരുന്ന ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം. ഉത്തരം പറയുന്നത് ആഭ്യന്തരമന്ത്രി ഡോ. പി. സുബ്ബരയ്യ.
ചോദ്യം: 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട, വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പോലെ വേറെ വല്ല സ്മാരകങ്ങളും മലബാർ ജില്ലയിലുണ്ടോ?
ഉത്തരം: ഉണ്ട്. 1. കാളികാവിലെ ഇൗറ്റൺ സ്മാരകം. 2. കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഒാർമക്കായി കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസ് കോമ്പൗണ്ടിൽ സ്ഥാപിച്ച സ്മാരകം.1 ആകെ മൂന്ന് സ്മാരകങ്ങൾ.
ഇതിൽ ഹിച്ച്കോക്ക് സ്മാരകം നിരന്തര സമരപ്രക്ഷോഭങ്ങൾക്കൊടുവിൽ ഭരണകൂടം പൊളിച്ചുനീക്കി. അതേസ്ഥലത്ത്, വാഗൺ കൂട്ടക്കൊലയിലെ വാഗണിെൻറ മാതൃകയിൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചു. ജങ്ഷനിലുണ്ടായിരുന്ന ഇൗറ്റൺ സ്മാരകം അന്നാട്ടുകാർതന്നെ പൊളിച്ച് തോട്ടിലെറിഞ്ഞു. പകരം പഞ്ചായത്ത് ഒാഫിസ് പണിതു. പക്ഷേ, മൂന്നാമതൊരു സ്മാരകമുണ്ട്. മലബാർ പോരാട്ടങ്ങൾ അതിെൻറ ജ്വലിക്കുന്ന നൂറാം വാർഷികത്തിലെത്തിനിൽക്കുേമ്പാഴും, പിറന്ന മണ്ണിെൻറ മോചനം കിനാകണ്ട് പടക്കിറങ്ങിയ പതിനായിരങ്ങളുടെ സ്മൃതികളെ നോക്കി ഇപ്പോഴും പല്ലിളിച്ചുനിൽക്കുന്ന ഒരു സ്മാരകശില. ഏറനാടിെൻറ വിപ്ലവകവി കമ്പളത്ത് ഗോവിന്ദൻ നായരുടെ ഭാഷയിൽ 'ചാത്തനെ കുടിവെച്ച പോലുള്ള' ഒരു സ്മാരകം. അതും മലബാറിെൻറ നെഞ്ചിൻപുറത്ത്!
നിലംപതിച്ച ഹിച്ച്കോക്ക് സ്മാരകം
ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാ-
റാകുമാ നിരത്തില്
ചത്ത് പോയ ഹിച്ച്കോക്ക്
സായിവിെൻറ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ
ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ
കല്ലുനാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ
സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട
ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടി-
ക്കോട്ടവർ ക്കോട്ടവർ ഇംഗ്ലണ്ടില്.
മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ചോരയിൽ മുക്കി അടിച്ചൊതുക്കിയ, വാഗൺ കൂട്ടക്കൊ ലയടക്കം പൈശാചികതകൾക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്കോക്കിെൻറ ഒാർമക്കായി മലപ്പുറം വള്ളുവമ്പ്രത്ത് സ്ഥാപിച്ച സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1939 ജനുവരിയിൽ പുളിക്കലിൽനിന്ന് വള്ളുവമ്പ്രത്തേക്ക് ഒരു സമരജാഥ നടന്നു. ജാഥക്ക് ആവേശം പകർന്ന് കമ്പളത്ത് ഗോവിന്ദൻ നായർ എന്ന വിപ്ലവ കവി രചിച്ച പടപ്പാട്ടാണിത്. അനീതിക്കും ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ഇന്നും ആവേശം പകരുന്ന മൂർച്ചയേറിയ ആവിഷ്കാരം. 1926ലാണ് അസുഖം ബാധിച്ച് ഹിച്ച്കോക്ക് മരിക്കുന്നത്. ആ വർഷംതന്നെ അയാൾക്ക് വേണ്ടി സ്മാരകം നിർമിക്കാൻ ബ്രിട്ടീഷുകാരും അവരുടെ ആശ്രിതരായ തദ്ദേശീയരും തീരുമാനിച്ചു. ഹിച്ച്കോക്കിെൻറ സ്മരണക്കായി മാപ്പിളമാരിൽനിന്ന് പണമൂറ്റി തന്നെയാണ് 1927ൽ ബ്രിട്ടീഷുകാർ സ്മാരകം നിർമിച്ചത്. അന്ന് തുടങ്ങുന്നുണ്ട് ആ സ്മാരകത്തിനെതിരായ മലബാറിലെ സ്വാതന്ത്ര്യദാഹികളുടെ പ്രതിഷേധം.
![]() |
കോഴിക്കോട് ജില്ല പൊലീസ് സൂപ്രണ്ട് ഒാഫിസ് കോമ്പൗണ്ടിലെ സ്മാരകം |
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രസിഡൻറും ടി. മുഹമ്മദ് യൂസുഫ്സെക്രട്ടറിയുമായി ഹിച്ച്ക്കോക്ക് സ്മാരക വിരുദ്ധ കമ്മിറ്റി രൂപംകൊണ്ടു. 2 കമ്മിറ്റി, മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസുകാരനായ മുഖ്യമന്ത്രി രാജഗോപാലാചാരിക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. നിരന്തരസമരങ്ങളും ഇടപെടലുകളും സ്മാരകം പൊളിക്കുക എന്ന ആവശ്യവുമായി നടന്നു. ഒടുവിൽ 1946 ഡിസംബർ 27ന് അത് പൊളിച്ച് മലപ്പുറം എം.എസ്.പി ആസ്ഥാനത്തേക്ക് മാറ്റാൻ മദ്രാസ് സർക്കാർ ഉത്തരവിറക്കി. 3 എന്നാൽ, പിന്നെയും കുറേനാൾ ഉത്തരവ് കടലാസിലൊതുങ്ങി. മലബാറിൽനിന്നുള്ള സാമാജികരുടെ നിരന്തര ഇടപെടലുകൾ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മദ്രാസ് നിയമസഭയിലുണ്ടായി.
വള്ളുവമ്പ്രം ജങ്ഷനിൽ മലബാർ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഒാർമകളെ നോക്കി പരിഹസിച്ചുനിന്ന ഹിച്ച്കോക്ക് സ്മാരകം ഇന്നില്ല. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ മുൻകൈയിൽതന്നെ അത് പൊളിച്ചുനീക്കി. പിന്നീട് അതേ സ്ഥാനത്ത് ബസ് കാത്തിരിപ്പുകേന്ദ്രം (1969 ജൂൺ 15ന്) ഉദ്ഘാടനം ചെയ്യപ്പെട്ടു.
കാളികാവുകാരുടെ തേൻറടം
1921 ആഗസ്റ്റിൽ ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിൽ തുടങ്ങിവെച്ച പ്രകോപനത്തിന് പോരാളികൾ വീറോടെ തിരിച്ചടി കൊടുത്തുതുടങ്ങിയ സമയം. സർക്കാർ ഒാഫിസുകളും വാർത്താവിനിമയ സംവിധാനങ്ങളും തൂത്തെറിയപ്പെടുകയും ഭരണം സ്തംഭിക്കപ്പെടുകയും ചെയ്ത ദിനങ്ങൾ. കൂട്ടത്തിൽ പോരാളികൾ ഉന്നംവെച്ച മറ്റൊരു കേന്ദ്രമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യവരുമാന സ്രോതസ്സുകളായിരുന്ന തോട്ടങ്ങൾ. ആഗസ്റ്റ് 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിപ്ലവകാരികൾ പൂനൂർ, കാലിക്കറ്റ്, പുല്ലേങ്കാട്, കേരള എസ്റ്റേറ്റുകൾ ആക്രമിച്ചു. പുല്ലേങ്കാട് എസ്റ്റേറ്റിലെ പ്ലാൻററായ ബ്രിട്ടീഷുകാരൻ സ്റ്റാൻലി പാട്രിക് ഈറ്റണെ കൊലപ്പെടുത്തി ബംഗ്ലാവിന് തീയിട്ടു. വിപ്ലവകാരികളുടെ വെടിയേറ്റുവീണ ഇൗറ്റണിെൻറ മരണം ഉറപ്പുവരുത്തിയത് സ്വന്തം തോട്ടത്തിലെ തൊഴിലാളികൾ തന്നെ. മലബാർ മേഖലയിൽനിന്ന് മുഴുവൻ ബ്രിട്ടീഷ് അധികാര രൂപങ്ങളെയും തുരത്തുക എന്നതായിരുന്നു മലബാർ പോരാളികളുടെ അജണ്ട.
പുല്ലേങ്കാട് എസ്റ്റേറ്റിെൻറ കൈകാര്യകർതൃത്വം കൊച്ചിയിലെ ആസ്പിൻവാളിനും കാലിക്കറ്റിലേത് ഹാരിസൺ, ക്രോസ്ഫീൽഡ് എന്നിവക്കുമായിരുന്നു.4 ടാറ്റയും ഹാരിസണും ഇന്നും സമാന്തര അധികാര കേന്ദ്രങ്ങളായി കേരളക്കരയിലുള്ളപ്പോൾ, എസ്റ്റേറ്റ് മുതലാളിത്തത്തെ സമരത്തിെൻറ ആരംഭത്തിൽതന്നെ പോരാളികൾ ലക്ഷ്യംവെച്ചതിെൻറ കാരണം തേടി മലയാളിക്ക് അധികദൂരം പോകേണ്ടിവരില്ല. കൊല്ലപ്പെട്ട ഇൗറ്റണിെൻറ സ്മരണക്കായി ബ്രിട്ടീഷുകാരുടെ മുൻകൈയിൽ 1922 ഏപ്രിലിൽ കാളികാവ് ജങ്ഷനിൽ സ്മാരകം സ്ഥാപിച്ചു. ഏതാണ്ട് രണ്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുണ്ടായിരുന്നു ഇൗ കൽസ്തൂപത്തിനെന്ന് കാളികാവിലെ പഴമക്കാർ പറയുന്നു. ''1964ൽ കാളികാവ് പഞ്ചായത്ത് നിലവിൽ വന്നു. സഖാവ് കുഞ്ഞാലി പ്രഥമ പഞ്ചായത്ത് പ്രസിഡൻറായി. പഞ്ചായത്ത് ഒാഫിസിന് കെട്ടിടം പണിയാൻ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാളികാവ് ജങ്ഷനിലെ പുറേമ്പാക്ക് ഭൂമി ശ്രദ്ധയിൽപെടുന്നത്. അവിടെയായിരുന്നു ഇൗറ്റൺ സ്മാരകം. 1965-66 കാലയളവിൽ ഇൗറ്റൺ പ്രതിമ പൊളിച്ചുകളഞ്ഞ് ആ ഭാഗത്ത് പഞ്ചായത്ത് ഒാഫിസ് കെട്ടിടം പണിതു. സ്മാരകത്തിെൻറ അവ
https://www.madhyamam.com/in-depth/colonial-statues-k-778837?utm_campaign=pubshare&utm_source=Facebook&utm_medium=642191032463143&utm_content=auto-link&utm_id=175&fbclid=IwAR3H6_h5UWDbL4rXHfze5_Joagi3tgdNhftB7FX2xGn7Sa0ZWHibYgmlqxc