കോഴിക്കോട് പട്ടണത്തില്‍ മൂന്നര ഏക്കറോളം വ്യാപിച്ച് കിടക്കുന്ന നിത്യ ജല സ്രോതസ്സാണ് മാനാഞ്ചിറ. ഇപ്പോള്‍ കോഴിക്കോട്കാരുടെ ദാഹമകറ്റുന്ന മാനാഞ്ചിറ പണ്ട് തളിവരെ വ്യാപിച്ചു കിടന്നിരുന്ന സാമൂതിരി കോവിലകത്തിന്റെ ഭാഗമായിരുന്ന കുളമായിരുന്നു. സാമൂതിരി രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്‍ തമ്പുരാന്‍റെ പേരിലാണ് മാനാഞ്ചിറ അറിയപ്പെടുന്നത്. അദ്ദേഹമാണ് മാനാഞ്ചിറയുടെ ശില്‍പി. മാനവിക്രമന്റെയും, വിക്രമാപുരം കൊട്ടാരത്തിന്റെയും നിലനില്‍ക്കുന്ന ഏക അവശേഷിപ്പും മാനാഞ്ചിറ മാത്രമാണ്. ഇപ്പോള്‍ സ്ത്രികളുടെയും, കുട്ടികളുടെയും ആശുപത്രി മന്ദിരം നില നില്‍ക്കുന്ന പ്രദേശത്താണ് പഴയകാലത്ത് കൊട്ടാരം നിലനിന്നിരുന്നത്. ഹജൂര്‍ ആഫീസ് നിലനില്‍ക്കുന്നിടത്തായിരുന്നു സാമൂതിരിയുടെ കച്ചേരി ഇവിടെ നിന്നായിരുന്നു സാമൂതിരി തന്‍റെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്. ഫുട്ബോള്‍ മല്‍സരങ്ങളും, അയ്യപ്പന്‍ വിളക്കും കൊണ്ടാടിയിരുന്ന മാനാഞ്ചിറ മൈതാനം, ഇന്നത്തെ Mananchira Square നില നില്‍ക്കുന്നിടത്തായിരുന്നു സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് സാമൂതിരിയുടെ അംഗ രക്ഷകരായ ചാവേര്‍ പടയാളികളുടെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറിയിരുന്നത്. ഇന്നത്തെ മുതലക്കുളം നിലനില്‍ക്കുന്നിടത്ത് വിക്രമാപുരം കൊട്ടാരത്തിന്റെ അടുക്കള കുളമായിരുന്നു. മുതലകളെ വളര്‍ത്തിയിരുന്നത് കൊണ്ട് മുതലക്കുളം എന്ന് പേര് വന്നു. അവിടെ മുതലകളെ കൊണ്ട് സത്യാ പരീക്ഷകളും അരങ്ങേറിയിരുന്നു.
മാനാഞ്ചിറ 1850 -ൽ