Saturday, November 18, 2017

ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം; ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി 


കേവലം പതിനെട്ടു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…?

സ്വന്തമായി ഒരു ഇ-മെയിൽ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ.

സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനംആലിബാബയെക്കുറിച്ചും, താൻ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ


എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നു കാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി. ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു.


നീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാർക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒൻപതു വർഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാൻ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതിൽ നിന്ന്, ഞാൻ അതുവരെ അറിഞ്ഞതിൽനിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരിൽനിന്നു എനിക്ക് ലഭിച്ചത്

എന്റെ ശരിക്കുള്ള പേര് മാ യുൻ എന്നാണ്. ഷാങ്-റില ഹോട്ടലിൽ വച്ചു പരിചയപ്പെട്ട ടെന്നസിയിൽ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുൻ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവർ ഹാങ്ങ് ഷുവിൽ വന്നതുമുതൽ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവൾക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോൾ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്.


അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്



അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ൽ ഞാൻ അമേരിക്കയിൽ എത്തുന്നത്.അന്ന് സിയാറ്റിലിൽ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റർനെറ്റ് കാണിച്ചിട്ടു അവൻ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റർനെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേർച്ച് ചെയ്യൂ. അത് കാണിച്ചുതരും.  ഞാൻ ബിയറിനെക്കുറിച്ചു സേർച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കൻ ബിയർ; ജർമൻ ബിയർ; ജപ്പാൻ ബിയർ; പക്ഷെ, ചൈനയിൽ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാൻ സൈറ്റുകൾ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങൾ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റർ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോൾ എനിക്ക് കൂട്ടുകാരന്റെ ഫോൺ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകൾ വന്നിരിക്കുന്നു. എന്താണ് ഇ-മെയിൽ..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റർനെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാൻ അറിയുന്നത് അങ്ങനെയാണ്



അമേരിക്കയിൽനിന്നും ഇന്റർനെറ്റിൽ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാൻ ചൈനയിൽ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാൻ തക്ക ശേഷി ഇന്റർനെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങൾക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും രണ്ടായിരം ഡോളർ കടം വാങ്ങി. തുടക്കത്തിൽ ചൈന ടെലികോമിനോട് ചേർന്ന് ഞങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റർനെറ്റ് രാജ്യത്ത് കൂടുതൽ വ്യാപിപ്പിക്കാൻ ഗവൺമെന്റിൽ സ്വാധീനം ചെലുത്താൻ വേണ്ടി ബീജിങ്ങിൽ പോയി .  പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങൾ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാൻ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാൻ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ എടുത്ത തീരുമാനങ്ങളിൽ എവിടെയാണ് തെറ്റുകൾ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാൻ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവിൽ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലർ ചോദിച്ചു എന്താണ് നിങ്ങൾക്ക് ബീജിങ്ങിൽ അല്ലെങ്കിൽ ഷാങ് ഹായിൽ തുടങ്ങാമായിരുന്നില്ലേ…?

അന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിൻലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങൾ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉൾക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങിൽ പ്രധാനമായും ഗവൺമെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായിൽ ആണെങ്കിൽ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞൻ സ്റ്റാർട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മൾ ഒന്നുമല്ല. എന്നാൽ, സ്വന്തം നാടായ ഹാങ്ങ് ഷുവിൽ നമ്മൾ എന്തോ ആണ്
1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികൾ അന്ന് അധികമാർക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികൾ മാത്രം. ഒരു കിറുക്കൻ തങ്ങൾക്കു മനസ്സിലാകാത്ത എന്തോ വികൃതികൾ ചെയ്യുന്നതായിട്ടാണ് ആളുകൾക്ക് തോന്നിയിരുന്നത്. ടൈം മാഗസിൻ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവർക്കും തുടക്കത്തിൽ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതിൽ എന്താണ് നമുക്കുള്ള മേന്മ…? ആളുകൾ കിറുക്കൻ എന്ന് വിളിച്ചാലും ഞാൻ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു

ലോകം മുഴുവൻ പരക്കുന്ന ഇന്റർനെറ്റിൽ ലോകം മുഴുവൻ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നൽകിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാൻ സാൻഫ്രാൻസിസ്കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാൻ ചോദിച്ചു. അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” “ആലിബാബയെക്കുറിച്ചും നാൽപതു കള്ളന്മാരെക്കുറിച്ചും കേൾക്കാത്തവർ ആരുണ്ട്..!!! “.അതായിരുന്നു അവളുടെ മറുപടി



ഇന്റർനെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നോർത്തു വളരെ സമ്മർദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്ററ് ഗമ്പ് എന്ന സിനിമ ഞാൻ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങൾ ആ സിനിമയിൽ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകൾ. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാൻ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഫോറസ്ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്.
ചെയ്യുന്നതെന്തോ അതിൽ വിശ്വസിക്കുക. മറ്റുള്ളവർ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് എന്താണ് അതിൽ നിന്ന് കിട്ടുകയെന്നു നിങ്ങൾക്ക് ഒരു ഉറപ്പുമില്ല.”  ഞാൻ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വർഷം മുൻപ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാൻ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാൽ ചൈനയിലെ എൺപതു ശതമാനം യുവജനങ്ങൾക്കും വിജയിക്കാനാകും. കാരണം, ഞങ്ങൾക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കിൽ നിന്നോ, ഗവൺമെന്റിൽ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക. 


പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്സൈറ്റ് സന്ദർശിക്കുകയും സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. ചൈനയിൽ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകൾക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങൾ ജോലി നൽകിയിട്ടുള്ളത്. വെറും പതിനെട്ടു പേരിൽനിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങൾക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞങ്ങൾ വളർന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവൻ അറിയും. പതിനെട്ടു വർഷം മുൻപ് ഈ ആശയം പറഞ്ഞപ്പോൾ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം, എന്താണ് ഇ-കൊമേഴ്സ് എന്ന് അധികമാർക്കും അറിയില്ല. ഇന്റർനെറ്റിൽ ബിസിനസ് ചെയ്യാൻ പറ്റുമോ.? ധാരാളം ചോദ്യങ്ങൾ. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോൾ ആളുകൾക്ക് ഇ-കൊമേഴ്സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ സ്വപ്നം കാണുന്നത്.

എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാൽ സത്യസന്ധമായി പറഞ്ഞാൽ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സർക്കാർ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഒരു നയാപൈസ പോലും സർക്കാരിൽ നിന്നോ, ചൈന ബാങ്കുകളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയിട്ടില്ല .  കോളേജിൽ ചേരാൻ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാൻ. പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളിൽ രണ്ടു തവണ ഞാൻ തോറ്റിട്ടുണ്ട്. മിഡിൽ സ്‌കൂളിൽ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടിൽ, ഹാങ്ങ് ഷുവിൽ, ആകെ ഒരു മിഡിൽ സ്‌കൂളെ ഉള്ളൂ. പഠനത്തിൽ അത്ര മോശമായതുകൊണ്ട് മറ്റു മിഡിൽ സ്‌കൂളുകളിൽ പോകാനും നിർവ്വാഹമില്ല. തിരസ്കരണം നമ്മുടെ ജീവിതത്തിൽ വലിയ പാഠങ്ങൾ തരുന്നുണ്ട്. ഇന്നും അനേകർ എന്നെ തിരസ്കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. പോലീസിൽ ചേരാൻ പോയിട്ടുണ്ട്. ഞങ്ങൾ അഞ്ചുപേരാണ് പോയത്. കൂട്ടുകാർ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവർക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയിൽ വന്നപ്പോൾ ഞങ്ങൾ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതിൽ 23-പേർക്കും ജോലികിട്ടി. എന്നെ അവർ തിരസ്കരിച്ചു. ഹാർവാർഡിൽ പഠിക്കാൻ പോകാൻ ഞാൻ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്കരിക്കപ്പെട്ടു….

ചെറുപ്പത്തിലേ ഞാൻ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാൽ, ഇന്ന് ഞാൻ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോൾ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാർ, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവർ. പക്ഷെ, നമ്മുടെ സ്വപ്നം മുന്നിൽ വച്ച് കഠിനാധ്വാനം ചെയ്താൽ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വർഷം, നിലനിൽപ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു. ആദ്യത്തെ മൂന്നുവർഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങൾ മാറിയ കാഴ്ച ഞങ്ങൾ കണ്ടു. പക്ഷെ, ഞങ്ങൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ തുടങ്ങുമ്പോൾ, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സർ, ഞാൻ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്.  ആലിബാബ വഴി ഞാൻ ജീവിതം കണ്ടെത്തി. നന്ദിഇങ്ങനെ എത്രയെത്ര സംഭവങ്ങൾ. നമ്മൾ അധ്വാനിച്ചുകൊണ്ടിരുന്നാൽ എല്ലാം സാധ്യമാണ്.

ഓൺലൈൻ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്ഈ വിശ്വാസം പടുത്തുയർത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാൽ, ഇപ്പോൾ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങൾ നടത്തുന്നത്. ഇവർക്കാർക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങൾ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവർഷങ്ങൾ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു. ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാൽ സർക്കാർ ലൈസൻസ് തുടങ്ങി നൂലാമാലകൾ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസിൽ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേൾക്കുന്നത്. ഉടനെ ഞാൻ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികൾ തുടങ്ങുക. എന്തുപ്രശ്നം വന്നാലും, ഇനി ജയിലിൽ പോകേണ്ടി വന്നാലും ഞാൻ പൊയ്ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തിൽ ആളുകൾക്ക് അംഗീകരിക്കാൻ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവർ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്.

ചെറുകിട ബിസിനസുകാരെ ലോകം മുഴുവൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അവരിൽ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവിൽ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങൾ വാങ്ങുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകരുടെ മുന്നൂറു ടൺ ചെറിപ്പഴമാണ്‌ കഴിഞ്ഞവർഷം ചൈനയിൽ വിറ്റഴിച്ചത്. അമേരിക്കൻ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓർഡർ കിട്ടി 48 മണിക്കൂറുകൾക്കുള്ളിൽ ചെറി മുഴുവൻ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയിൽ നിന്നുള്ള കടൽ ഉത്പന്നങ്ങളും ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്.

വളരെ കുറഞ്ഞ തുകയാണ് പരസ്യത്തിൽ നിന്നും ഇടപാടുകാരിൽ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാൾമാർട് കഴിഞ്ഞാൽ, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകൾ നടക്കുന്നത് ആലിബാബയിലാണ്. പത്തുവർഷത്തിനുള്ളിൽ വാൾമാർട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവർക്കു വേണമെങ്കിൽ, പുതിയ കെട്ടിടം, ഗോഡൗൺ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം..പക്ഷെ, ഞങ്ങൾക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെർവറുകൾ മതി.

ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ, 2001-ൽ അഞ്ചു ദശലക്ഷം ഡോളർ വെഞ്ച്വർ കാപിറ്റൽ വഴി ശേഖരിക്കാൻ ഞങ്ങൾ ചെന്നപ്പോൾ, ഞങ്ങൾ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാൽ, ഇപ്പോൾ നോക്കൂ. ഞങ്ങൾ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കൻ ഡോളർ വെറുതെ പണമായല്ല ഞങ്ങൾ കാണുന്നത്. ഇത് ലോകം ഞങ്ങൾക്ക് തന്ന വിശ്വാസമാണ്. നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങൾക്ക് വലിയ സമ്മർദ്ദം തന്നെയാണ്. കാരണം, ഇപ്പോൾ ഓഹരി മൂലധനത്തിന്റെ കാര്യത്തിൽ, ഐ. ബി. എമ്മിനേക്കാളും, വാൾ മാർട്ടിനേക്കാളും മുകളിലാണ് ഞങ്ങൾ. മൂലധനത്തിന്റെ കാര്യത്തിൽ .ലോകത്തിലെ പത്തു വലിയ കമ്പനികളിൽ ഒന്നാണ് ആലിബാബ.

ആലിബാബയെല്ലാം തുടങ്ങുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഭാര്യയോട് ചോദിച്ചു, നിന്റെ ഭർത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭർത്താവിനെയാണ് അവൾ കൂടുതൽ ഇഷ്ടപെട്ടത്.കാരണം, അവൾ ഒരിക്കലും ഇങ്ങനെയൊരു വളർച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളർ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസമാണ്. നിങ്ങൾ ആ പണം സർക്കാരിനേക്കാൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു


ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാർ പ്രതീക്ഷയും ദർശനവും നഷ്ടപ്പെട്ടവരായി മാറി പരാതികൾ മാത്രം പറയാൻ തുടങ്ങുന്ന കാഴ്ചയാണ്. തുടർച്ചയായി തിരസ്കരിക്കപ്പെട്ടവനാണ് ഞാൻ. അത്രയും തിരസ്കരണം ഒരുപക്ഷെ നിങ്ങളിൽ അധികം പേർക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികൾ പറയാൻ നിൽക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങൾ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങൾ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാൻ തുടങ്ങുമ്പോൾ നിങ്ങൾക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക
(ദാവോസിലെ ലോക സാമ്പത്തീക സമ്മേളനത്തിൽ വച്ച് ജാക്ക് നടത്തിയ പ്രഭാഷണമാണ് ഇതിന് ആധാരം)