Thursday, April 4, 2019

രാജ്യസഭ തെരഞ്ഞെടുപ്പ് എങ്ങനെ?


കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.
ആകെ 18 പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആന്ധ്ര- 11, തെലങ്കാന- 7 എന്നിങ്ങനെയായി. അരുണാചല്‍പ്രദേശ്- 1, അസം- 7, ബിഹാര്‍- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഝാര്‍ഖണ്ഡ്- 6, കര്‍ണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുര്‍- 1, മേഘാലയ- 1, മിസേറം-1,നാഗാലന്‍ഡ്- 1, ഒറീസ- 10, പഞ്ചാബ്- 7, രാജസ്ഥാന്‍-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചല്‍-3, പശ്ചിമ ബംഗാള്‍- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍.നോമിനേറ്റഡ് അംഗങ്ങള്‍ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ മികവു തെളിയിച്ചവരാകും. രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. ആദ്യതവണ നറുക്കെടുപ്പിലൂടെയാണ് പിരിയേണ്ട അംഗങ്ങളെ നിശ്ചയിച്ചത്.
മൊത്തം അംഗങ്ങളെ തെരഞ്ഞെടുപ്പു കമീഷന്‍ നടത്തിയ നറുക്കെടുപ്പിലൂടെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചു. ആദ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആറുവര്‍ഷം കിട്ടി. രണ്ടാമത്തെ വിഭാഗത്തിന് നാലുവര്‍ഷവും മൂന്നാമത്തെ വിഭാഗത്തിന് രണ്ടുവര്‍ഷവും കാലാവധി നിശ്ചയിച്ചു. അതിനുശേഷം ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധിയേ ലഭിക്കൂ. ചില സവിശേഷ അധികാരങ്ങളും രാജ്യസഭയ്ക്കുണ്ട്. ഉദാഹരണത്തിന്, സാധാരണഗതിയില്‍ സംസ്ഥാനത്തിന് അധികാരമുള്ള വിഷയങ്ങളില്‍ (State List)സംസ്ഥാന നിയമസഭകള്‍ക്കാണ് അധികാരം. എന്നാല്‍ അത്തരത്തിലുള്ള ഒരു വിഷയത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടാന്‍ രാജ്യസഭയ്ക്ക് അധികാരമുണ്ട്. ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടിന്റെ അംഗീകാരത്തോടെ ആ പ്രമേയം പാസാകണം. പ്രമേയം ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ആകുകയും വേണം. ഇത്തരത്തില്‍ പ്രമേയം പാസായാല്‍ അതനുസരിച്ച് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമാകും.
മുപ്പതു വയസ്സ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. (ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ്സ് തികഞ്ഞാല്‍മതി).
ഒറ്റ കൈമാറ്റ വോട്ട്
കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇ മാസം 30ന് ഇറങ്ങും. വോട്ടിങ് വേണ്ടിവന്നാല്‍ഒറ്റ കൈമാറ്റ വോട്ടാ(Single Transferable Vote) ണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഒരേസമയം വോട്ട്ചെയ്യാന്‍ അവസരം നല്‍കുന്ന തെരഞ്ഞെടുപ്പുരീതിയാണിത്. ഒരാള്‍ക്ക് 1, 2, 3 തുടങ്ങിയ മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരില്‍ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവര്‍ ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിര്‍ണയിക്കും. ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്്. ആകെ വോട്ട് + 1 (സീറ്റിന്റെ എണ്ണം + 1) എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വോട്ട (Droop quota) എന്നുപറയും. കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ ഈ കണക്ക് ഉപയോഗിച്ചാണ് ഒന്നാംവോട്ട് നിശ്ചയിക്കുക. 139 എംഎല്‍എമാരാണ് വോട്ടര്‍മാര്‍. ജി കാര്‍ത്തികേയന്റെ മരണംമൂലം ഒരു ഒഴിവുണ്ട്.
അപ്പോള്‍ (139/3+1)+1 ആകും ജയിക്കാന്‍ ആവശ്യമായ കുറഞ്ഞ വോട്ട്. അതായത് കേരള നിയമസഭയിലെ 35 എംഎല്‍എമാരുടെ വോട്ട് ആദ്യറൗണ്ടില്‍ത്തന്നെ ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രാജ്യസഭയിലെത്താം. (വോട്ട് രേഖപ്പെടുത്തുന്ന എംഎല്‍എമാര്‍ മാത്രമേ മൊത്തം വോട്ടിന്റെ കണക്കില്‍ വരികയുള്ളു. ആരെങ്കിലും എത്താതിരുന്നാല്‍ ജയിക്കാന്‍ വേണ്ട ഒന്നാം വോട്ടിന്റെ എണ്ണത്തില്‍ അതിനുസൃതമായ മാറ്റം വരും). വോട്ടെണ്ണുമ്പോള്‍ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കില്‍ വോട്ടെണ്ണല്‍ തുടരും.
വിജയിച്ചയാള്‍ക്ക് 35 വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകള്‍ ലഭിക്കുമ്പോള്‍ 35 വോട്ട് തികയുന്ന സ്ഥാനാര്‍ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കില്‍ വോട്ടെണ്ണല്‍ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാല്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു മാറ്റും.
മൂന്നു സ്ഥാനാര്‍ഥികള്‍ വിജയിക്കുംവരെ എണ്ണല്‍ തുടരും. ഡ്രൂപ് ക്വോട്ട (ജയിക്കാന്‍വേണ്ട കുറഞ്ഞ വോട്ട്) എന്നത് ഒഴിവുള്ള അത്രയും സ്ഥാനങ്ങള്‍ നികത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടാണ്. അതായത് 139 അംഗങ്ങള്‍ വോട്ട്ചെയ്യുമ്പോള്‍ കുറഞ്ഞ ഒന്നാം വോട്ട് 34 എന്നു നിശ്ചയിച്ചാല്‍ നാലുപേര്‍ക്കുവരെ ആ വോട്ട് നേടാനാകും. (34 ഃ 4 = 136). ഒരു സ്ഥാനാര്‍ഥി കൂടുതലായി ജയിക്കാന്‍ അര്‍ഹത നേടും. എന്നാല്‍, ഡ്രൂപ് ക്വോട്ടയുടെ സൂത്രവാക്യത്തിലൂടെയാകുമ്പോള്‍ മൂന്നുപേരെ മാത്രം ജയിപ്പിക്കാന്‍കഴിയുന്ന മിനിമം വോട്ട് കണ്ടെത്താനാകും (ശിഷ്ടം അവഗണിക്കും). മൂന്നുപേരെ തെരഞ്ഞെടുക്കാന്‍ 139 പേര്‍ വോട്ട് ചെയ്യുമ്പോള്‍ 35 വോട്ട്വീതം നാലുപേര്‍ക്ക് കിട്ടില്ലല്ലോ. (35 ഃ 4 = 140).അയര്‍ലന്‍ഡ്, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളില്‍ പൊതുതെരഞ്ഞെടുപ്പില്‍ത്തന്നെ ഈ ഒറ്റ കൈമാറ്റ വോട്ടിങ് രീതി ഉപയോഗിക്കുന്നുണ്ട്. മറ്റു പല രാജ്യങ്ങളിലും വിവിധ തലത്തിലുള്ള പ്രാദേശിക തെരഞ്ഞെടുപ്പുകളിലും സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പിലും സെനറ്റിലേക്കും മറ്റും ഈ വോട്ടിങ് രീതി ഉണ്ട്. ഇന്ത്യയിലും രാജ്യസഭാ തെരഞ്ഞെടുപ്പിനു പുറമെ സര്‍വകലാശാലാ സെനറ്റുകളിലും ചില സംഘടനകളുടെ ഭാരവാഹി തെരഞ്ഞെടുപ്പുകളിലും മറ്റും ഈ വോട്ടിങ് രീതി ഉപയോഗിക്കുന്നു.
വോട്ടുകള്‍ പാഴാകാത്ത ഈ വോട്ടിങ്രീതി കൂടുതല്‍ ജനാധിപത്യപരമാണെന്ന അവകാശവാദമുണ്ട്. ഇംഗ്ലണ്ടില്‍ അഭിഭാഷകനായിരുന്ന തോമസ് റൈറ്റ്ഹില്ലാണ് ഈ വോട്ടിങ് രീതിയുടെ ഉപജ്ഞാതാവ്. 1821ലാണ് അദ്ദേഹം ഈ നിര്‍ദേശം അവതരിപ്പിച്ചത്. എന്നാല്‍ ആദ്യമായി ഇത് പരീക്ഷിച്ചത് 1855ല്‍ ഡെന്‍മാര്‍ക്കിലാണ്. ബ്രിട്ടീഷ് അധീന പ്രദേശങ്ങളില്‍ പൊതുവെ ഈ രീതി പിന്നീട് സ്വീകാര്യമായി.
www.deshabhimani.com