Sunday, September 17, 2017

India - China conflict (Part-4)

മുന്നേറ്റനയം -
1961 നവംബർ രണ്ടിന് സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ വച്ച് പടിഞ്ഞാറ് ചൈന നടത്തുന്ന മുന്നേറ്റശ്രമങ്ങളെ ചെറുക്കാനായി ലഡാക്കിലും യുപിയിലും കഴിയുന്നതും അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് പട്രോളിംഗ് നടത്തുന്നതിനും ചൈനക്കാർ കൂടുതൽ മുന്നോട്ടു കയറാതിരിക്കാനായി മുന്നിൽ പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനം എടുത്തു. പടിഞ്ഞാറൻ മേഖലയിൽ ജവാന്മാർ മുന്നോട്ടു നീങ്ങുന്നതും താവളങ്ങൾ സ്ഥാപിക്കുന്നതും പിറകിലായി കേന്ദ്രീകരിക്കുന്ന സൈന്യത്തിന്റെ പിന്തുണയോടെ വേണമെന്ന് നിർദേശിക്കപ്പെട്ടു. രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ കടന്നു കയറി പോസ്റ്റുകൾ സ്ഥാപിക്കുക എന്നത് ഏത് നിമിഷവും സൈനികമായി തിരിച്ചടി പ്രതീക്ഷിക്കാവുന്ന ദുർഘടമായ ഒരു മാർഗ്ഗമാണ് എന്നാൽ Great lap forward എന്ന പ്രോജക്റ്റ് പരാജപ്പെട്ടശേഷം ആഭ്യന്തരപ്രശ്നങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ചൈന പെട്ടെന്ന് ഒരു യുദ്ധത്തിന് അതും ഇന്ത്യയുമായി ഒരിക്കലും തയ്യാറാവില്ല എന്ന മുൻധാരണയിലാണ് ഈ നീക്കം ആസൂത്രണം ചെയ്തത്. ഒരിടത്ത് ചൈന പോസ്റ്റ്‌ സ്ഥാപിച്ചാൽ മറ്റൊരിടത്തു നമ്മൾ സ്ഥാപിക്കണം അങ്ങനെ ഒരു ചതുരംഗക്കളിപോലെ പടിഞ്ഞാറൻ അതിർത്തിയിൽ കഴിയാവുന്നിടത്തോളം ഭൂപ്രദേശം പിടിച്ചെടുത്തുകഴിഞ്ഞാൽ ഭാവിയിൽ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലോ ഒത്തുതീർപ്പിനോ വന്നാൽ പോലും കൈവകാശമാണ് ഉടമസ്ഥതയുടെ പത്തിൽ ഒൻപതും ഉറപ്പിക്കുക എന്നതിനാൽ പിടിച്ചെടുക്കുന്നിടത്തോളം ഭൂമി നമുക്ക് സുരക്ഷിതമാക്കാം എന്നതായിരുന്നു കണക്കു കൂട്ടൽ.



ഇന്ത്യ പ്രകോപനം സൃഷ്ടിക്കാതിരുന്നാൽ അങ്ങേയറ്റത്തെ പരിണിതഫലമായ യുദ്ധം സംഭവിക്കാൻ ഉള്ള സാധ്യത വളരെ പരിമിതമാണെന്ന് അവർ വിശ്വസിച്ചു. കയ്യേറ്റവും സ്തംഭനാവസ്ഥയിൽ എത്തിയാൽ ചൈനയെക്കൊണ്ട് ഒരുവട്ടം കൂടി ചർച്ച നടത്തിക്കാൻ നിര്ബന്ധിതമാക്കുമെന്നതും ആ സമയത്ത് കൈവശമുള്ള ഭൂമിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭാഗവും ശക്തമാക്കുമെന്നും ആയിരുന്നു ഈ നയം കൊണ്ട് ലക്ഷ്യം വച്ചിരുന്നത്. പക്ഷേ അപ്പോഴും ചൈന ഒരു യുദ്ധത്തിന് തയ്യാറാവില്ല എന്ന അപകടപരമായ ഒരു മുൻവിധി അവർ കൈക്കൊണ്ടു.

അതിർത്തിപ്രദേശങ്ങളിൽ പ്രത്യേകിച്ച് തർക്കപ്രദേശങ്ങളിൽ മുന്നോട്ടു നീങ്ങുന്ന സൈനികർക്കും മുൻനിര പോസ്റ്റുകൾക്കും പിൻബലമായി പിറകിൽ തന്നെ ശക്തമായ കേന്ദ്രീകൃത സൈനികവ്യൂഹവും വിതരണശൃംഖലകളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവരണ്ടുമില്ലാതെ സൈനികരെ തർക്കപ്രദേശത്ത് മുന്നോട്ടു നീക്കുക എന്നത് അവരെ അറിഞ്ഞുകൊണ്ട് കുരുതികൊടുക്കുന്നതിന് തുല്യമാണ്.എന്നാൽ ദൗർഭാഗ്യവശാൽ ഗവന്മെന്റ് തീരുമാനം അതിവേഗത്തിൽ നടപ്പിലാക്കി കഴിവുതെളിയിക്കാൻ ധൃതി കാണിച്ച ജനറൽ താപ്പറും ലഫ്.ജനറൽ കൗളും കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തന്നെ ധാരാളമായി മുൻനിര പോസ്റ്റുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടു.
ലഡാക്കിലും മധ്യമേഖലയിലും മാത്രമാണ് മുന്നേറ്റനയം നടക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ഗവന്മെന്റ് നയത്തെ മറികടന്നുകൊണ്ട് മക്മോഹൻ രേഖയിലും ഇത് പിന്തുടരാൻ ആർമി ഹെഡ്ക്വാർട്ടേഴ്‌സ് നിർദേശിച്ചു. ഇതിന്റെ പ്രായോഗികതയിലെ ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചുകൊണ്ട് പശ്ചിമ കമാൻഡും കിഴക്കൻ കമാന്റും എതിർപ്പുകൾ അറിയിച്ചെങ്കിലും ലഫ്. ജനറൽ കൗളിന്റെയും ആർമി ഹെഡ് ക്വാർട്ടേഴ്സിന്റെയും നിർബന്ധത്തിനു വഴങ്ങിക്കൊണ്ട് 1962 ആദ്യത്തോടെ അതിർത്തിയിലേക്ക് മുന്നേറി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വെസ്റ്റേൺ കമാൻഡ് ആരംഭിച്ചു. അതുവരെ സൈന്യം കൈവശപ്പെടുത്താതിരുന്ന പ്രദേശങ്ങളിലേക്ക് ഒരു ഇൻഫൻഡറി ബറ്റാലിയൻ കടന്നുകയറി പോസ്റ്റുകൾ സ്ഥാപിച്ചു. പോസ്റ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വിമാനങ്ങൾ വഴി താഴേക്കിട്ടുകൊടുക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ വളരെ കുറച്ചു സൈനികരെ മാത്രം ഉൾക്കൊള്ളുന്നതും പരിമിതമായ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം മാത്രമുള്ളതുമായിരുന്നതിനാൽ ഈ പോസ്റ്റുകളെ "പെനി പോസ്റ്റുകൾ" എന്നാണ് വിളിച്ചത്. യഥാർത്ഥത്തിൽ നവംബറിലെ തീരുമാനങ്ങളിൽ നിന്ന് ഇത്തരത്തിൽ കാര്യമായ മാറ്റം വരുത്തിയാണ് കൗളും ജനറലും മുന്നേറ്റനയം നടപ്പിലാക്കിയത്. നേഫയിൽ (നോർത്ത് ഈസ്റ്റ്‌ ഫ്രോണ്ടിയർ അഡ്മിനിസ്ട്രേഷൻ )ഒരിടത്തും ചൈന ഇന്ത്യൻ അതിർത്തിയോട് അടുക്കുന്നതായി ഒരു സൂചനയും ഇല്ലാതിരുന്നതിനാൽ ഇന്ത്യൻ സിവിൽ ഭരണത്തിലുള്ള അവിടെ മുന്നേറ്റനയം നടപ്പാക്കേണ്ട യാതോരു ആവശ്യവും ഇല്ലായിരുന്നു. പശ്ചിമമേഖലയിലും മധ്യമേഖലയിലും മാത്രമാണ് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത് എങ്കിൽ പരസ്പരം ഏറ്റുമുട്ടലുകൾ ഉണ്ടായാൽപോലും അത് അതിർത്തിയിൽ മുഴുനീളമുള്ള ഒരു പൂർണ്ണയുദ്ധമായി മാറില്ലായിരുന്നു. മാത്രമല്ല ആവശ്യമായ പിൻബലം നൽകാൻ വെസ്റ്റേൺ കമന്റിന് സാവകാശവും ലഭിക്കുമായിരുന്നു.
പെനിപോസ്റ്റുകൾ സ്ഥാപിച്ചു തുടങ്ങിയതിനോട് തുടക്കത്തിൽ ചൈന കാര്യമായി പ്രതികരിച്ചില്ല.അതോടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയ ഇന്ത്യൻ സൈന്യത്തോട് ചൈന പ്രതികരിച്ചത് കാരക്കോറം പാസ്‌ മുതൽ കൊങ്ക പാസ്‌ വരെ 1959 ൽ അവസാനിപ്പിച്ച അവരുടെ പെട്രോളിംഗ് പുനരാരംഭിച്ചുകൊണ്ടായിരുന്നു.
ഇന്ത്യ നടപടികൾ തുടരുന്ന പക്ഷം ചൈന അതിർത്തിയിൽ ഉടനീളം പെട്രോളിംഗ് നടത്തുമെന്ന് മുന്നറിയിപ്പും നൽകി. ഇത് ഇന്ത്യ അവഗണിച്ചതോടെ ചൈനീസ്‌ പോസ്റ്റുകളെ വലയം ചെയ്യാനുള്ള ഇന്ത്യൻ തന്ത്രത്തിന് ബദലായി ഇന്ത്യൻ പോസ്റ്റുകളെ പുനർവലയം ചെയ്യാൻ മാവോ ചൈനീസ്‌ സേനകളോട് ആവശ്യപ്പെട്ടു. ഇതിന്റെ സൂചനകൾ നൽകിക്കൊണ്ട് മെയ്മാസത്തിൽ ചിപ്ചാപ് നദിയുടെ താഴ്‌വരയിൽ ഇന്ത്യ ഒരു താവളം സ്ഥാപിച്ചപ്പോൾ ഇന്ത്യൻ പോസ്റ്റുകളെ ചൈനീസ്‌ സേന വളഞ്ഞു. പിന്മാറാൻ വെസ്റ്റേൺ കമാൻഡ് അനുമതി തേടിയെങ്കിലും ഉറച്ചുനിൽക്കാനായിരുന്നു ഹെഡ്ക്വാർട്ടേഴ്സിന്റെ നിർദേശം. ചൈനീസ്‌ സേന കൂടുതൽ നടപടികൾക്ക് മുതിരാതെ പിൻവാങ്ങുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിക്കില്ല എന്ന ഹെഡ്ക്വാർട്ടേഴ്സിന്റെ മൂഢവിശ്വാസം ഇതോടെ കൂടുതൽ ശക്തമാവുകയും ചെയ്തു. തുടര്ന്നും 'മുന്നേറ്റനയം' മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരിക്കെ ജൂലായിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ സ്ഥാപിച്ച പോസ്റ്റ്‌ അവിടെയുണ്ടായിരുന്ന ചൈനീസ് ഔട്പോസ്റ്റിനെ പിറകോട്ടു തള്ളിമാറ്റുകയും സാംസങ്ലിംഗിലെ വലിയൊരു സ്റ്റേഷനുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു ഇവിടെയും വെസ്റ്റേൺ കമാന്റ് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനെ എതിർത്തെങ്കിലും ഹെഡ്ക്വാർട്ടേഴ്‌സ് ഉറച്ച തീരുമാനത്തിലായിരുന്നു. ഇരുപക്ഷത്തുനിന്നും നയതന്ത്രപ്രതിനിധികൾ പ്രതിഷേധമറിയിച്ചശേഷം പെട്ടെന്ന് ഇന്ത്യൻ പോസ്റ്റിനെ വളഞ്ഞ ചൈനീസ്‌ സൈന്യം പോസ്റ്റ്‌ ആക്രമിച്ചു നശിപ്പിക്കുമെന്ന പ്രതീതി ജനിപ്പിച്ചു.ചൈന അക്രമണോല്സുകമായ സമീപനം തുടർന്നാൽ ഇന്ത്യൻ സേന വെടിവെക്കാൻ മടിക്കുകയില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൈനീസ്‌ അംബാസഡറെ അറിയിച്ചതിനെത്തുടർന്ന് അവർ അൽപ്പം പിറകോട്ടു മാറിയെങ്കിലും പോസ്റ്റിനു ചുറ്റും സൃഷ്‌ടിച്ച വലയം നിലനിർത്തി.
ഈ സംഭവത്തെ തുടർന്നെങ്കിലും ചൈന ആക്രമണത്തിന് മുതിരില്ല എന്ന 'സ്വപ്നം' മാറ്റിവച്ചു ചൈനയുടെ മനോഭാവത്തിൽ കണ്ട മാറ്റം പരിഗണിച്ചുകൊണ്ട് ഇന്ത്യ തന്ത്രം പുനരാവിഷ്കരിക്കേണ്ടിയിരുന്നു. ഇത് നന്നായി മനസ്സിലാക്കിയ വെസ്റ്റേൺ കമാണ്ടിന്റെ കമാണ്ടർ ലഡാക്കിലെ സാഹചര്യത്തിൽ പുതിയ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനേക്കാൾ നിലവിലുള്ളവ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നു അഭിപ്രായപ്പെട്ടു. 1959 ൽ കൊങ്കപാസ്‌ ഏറ്റുമുട്ടലിന്റെ സമയത്ത് കണക്കു കൂട്ടിയത് പ്രകാരം പോലും ലഡാക്കിലെ ദൗലത് ബേഗ് മുതൽ ഡെംചോക് വരെയുള്ള 480കിലോമീറ്റർ അതിർത്തി സംരക്ഷിക്കാൻ ചുരുങ്ങിയത് 5 ബറ്റാലിയൻ സൈന്യം വേണമായിരുന്നു. എന്നാൽ 62ൽ ഇത്രയും അപകടസാധ്യതയുള്ള ഒരു ഓപ്പറേഷൻ നടപ്പിലാക്കുമ്പോഴും അവിടെ ആകെ നാലു ബറ്റാലിയൻ ആണ് ഉണ്ടായിരുന്നത്. ശത്രുവിന്റെ അക്രമണമുണ്ടായാൽ ഒരുവിധത്തിലും ചെറുത്തു നിൽക്കാൻ കെൽപ്പില്ലാത്ത പെനി പോസ്റ്റുകളെ ശക്തമാക്കുകയും ഇവിടത്തെ സൈന്യത്തെ ആവശ്യത്തിന് ആയുധങ്ങളും സൗകര്യങ്ങളുമുള്ള ഒരു ബ്രിഗേഡാക്കി ഉയർത്തുകയും ചെയ്യുന്നവരെ മുന്നേറ്റനയം നിർത്തിവെക്കണമെന്ന് വെസ്റ്റേൺ കമാന്റ് അപേക്ഷിച്ചു. എന്നാൽ ഈ അപേക്ഷയും നേഫയിൽ മക്മോഹൻ രേഖ യുടെ സമീപം വരെ പോസ്റ്റുകൾ സ്ഥാപിക്കുന്നത് അവിടുത്തെ നിലവിലെ ശാന്തമായ അന്തരീക്ഷം തകർക്കാനേ ഉപകരിക്കൂവെന്ന ഈസ്റ്റേൺ കമന്ററുടെ വാദവും അംഗീകരിക്കാൻ ഹെഡ് ക്വാർട്ടേഴ്സിനോ നേഫയിലെ മുന്നേറ്റനയം നടപ്പാക്കുന്നത് നേരിട്ട് ഏറ്റെടുത്ത കൗളിനോ തോന്നിയില്ല.
1914 ൽ മക്മോഹൻ രേഖ മാപ്പിൽ അടയാളപ്പെടുത്തിയിരുന്നെങ്കിലും ആ അതിരും കൃത്യമായി സർവ്വേ നടത്തി ഭൂമിയിൽ വേര്തിരിച്ചിരുന്നില്ല. മക്മോഹൻ രേഖ ഹിമാലയൻ മലനിരകളിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ഇന്ത്യ ചൈന ഭൂട്ടാൻ സംഗമസ്ഥാനത് തഗ്ഗ്ല മലനിരകളിൽ അത് ഇത്തിരി താഴോട്ട് ഇറങ്ങുന്നുണ്ട്.1951 ൽ അവിടെ സിവിൽ ഭരണം തുടങ്ങിയ ഇന്ത്യ പക്ഷേ തഗ്ഗ്ല ഹൈറ്റ്സ് തന്നെ അതിർത്തിയായി പരിഗണിച്ചു. ചൈനയുടെ അഭിപ്രായത്തിൽ മക്മോഹൻ രേഖ അതിർത്തിയായി പരിഗണിച്ചാൽ തന്നെ അവിടെ ഇന്ത്യ സ്ഥാപിച്ചിരുന്ന ഖിൻ സാമേനിയിലും ലോങ്‌ജൂവിലുമുള്ള ഇന്ത്യൻ പോസ്റ്റുകൾ മക്മോഹൻ രേഖക്ക് അപ്പുറം ചൈനയിലാണ്. 59ൽ ഖിൻസമനിയിലെ പോസ്റ്റ്‌ ചൈന ഒഴിപ്പിച്ചെങ്കിലും ഇന്ത്യ വീണ്ടും അത് പിടിച്ചെടുത്തിരുന്നു. ലോങ്‌ജൂവിലേത് ഇന്ത്യ വീണ്ടും കൈവശപ്പെടുത്തില്ല എന്ന ഉറപ്പിലാണ് ചൈന ഒഴിഞ്ഞുപോയതും. 1962 ജൂണിൽ സിഖ് റജിമെന്റിലെ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിൽ ആസ്സാം റൈഫിൾസിലെ ഒരു വിഭാഗം ഇവിടെ പോസ്റ്റ്‌ സ്ഥാപിക്കാനായി എത്തിയപ്പോളും ഭൂപടത്തിലും ഇന്ത്യയുടെ കണക്കിലെ അതിർത്തിയിലും ആശയക്കുഴപ്പമുണ്ടായി. അതിർത്തി തഗ്ഗ്ല മലനിരക്ക് മുകളിലൂടെയാണ് പോകുന്നതെന്നതിനാൽ മലനിരക്ക് മുകളിൽ പോസ്റ്റ്‌ സ്ഥാപിക്കണമെന്ന് സംഘത്തിലെ പൊളിറ്റിക്കൽ ഓഫീസർ ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യിലേ മാപ്പ് പ്രകാരം തഗ്ഗ്ല ഇന്ത്യയുടെ മാപ്പിന് പുറത്തായതിനാൽ താഴ്‌വരയിൽ നാംകച്ചു നദിയുടെ കരയിലുള്ള ധോലയിൽ പോസ്റ്റ്‌ സ്ഥാപിക്കാം എന്ന നിശ്ചയിച്ചുകൊണ്ട് അദ്ദേഹം ഡിവിഷൻ കമ്മാണ്ടർക്ക് റിപ്പോർട്ട്‌ ചെയ്തു. എന്നാൽ ആർമി ഹെഡ്ക്വാർട്ടേഴ്സിനുപോലും ഇവിടുത്തെ അതിർത്തിയുടെ കാര്യത്തിൽ കൃത്യതയില്ലാതിരുന്നതിനാൽ ഏറെ സമയമെടുത്ത്‌ വിദേശകാര്യമന്ത്രാലയത്തിനോടും ചരിത്രവിഭാഗത്തോടും അഭിപ്രായം ചോദിച്ചു തഗ്ഗ്ലയിൽ തന്നെ പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചപ്പോഴേക്കും ചൈനീസ്‌ സൈന്യം തഗ്ഗ്ല മലനിരകൾക്കു മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. മലമുകളിൽ ചൈന പട്ടാളം നിലയുറപ്പിച്ചിരിക്കെ താഴ്‌വരയിൽ സൈന്യത്തെ കൊണ്ടുപോയി വെക്കുക എന്നത് ഒട്ടും ബുദ്ധിപരമായ നടപടിയായിരുന്നില്ല.ഒരു സംഘട്ടനമുണ്ടായാൽ ഇവിടെ ഇന്ത്യൻ സൈനികരുടെ ചോരക്കളമാകുമെന്ന് ഉറപ്പായിരുന്നു. ഒന്നുകിൽ തഗ്ഗ്ല മലനിരകൾ അതല്ലെങ്കിൽ കുറേക്കൂടി പിറകോട്ടു മാറി ഹതുങ്ല പാസ് / ത്സാൻഗ്ദ്ധർ ആണ് തന്ത്രപരമായ സ്ഥാനം എന്ന് നെഫെയിലുണ്ടായിരുന്ന 7ബ്രിഗേഡ് കമാണ്ടർ ഡാൽവി നിർദേശിച്ചിരുന്നു. 
സെപ്റ്റംബർ 8 ന് അദ്ദേഹം ഭയന്നപോലെ ചൈനീസ് സൈന്യം ധോലയിലെ പോസ്റ്റ്‌ വലയം ചെയ്തു.ഭയന്നുപോയ പോസ്റ്റ് ഇൻചാർജ് ആയിരുന്ന ജൂനിയർ ഓഫീസർ 600 ചൈനീസ്‌ ഭടന്മാർ തഗ്ഗ്ല മലനിര കടന്നുവന്നതായും സാധനങ്ങൾ എത്തിക്കുന്ന പാതയിലെ മരപ്പാലം മുറിച്ചതായും ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലേക്ക് അടിയന്തിര മെസേജ് അയച്ചു. യഥാർത്ഥത്തിൽ 60 ചൈനീസ്‌ പട്ടാളക്കാരെ ഉണ്ടായിരുന്നുള്ളുവെങ്കിലും പെട്ടെന്ന് സഹായം ലഭിക്കാനായി പെരുപ്പിച്ചുകാണിക്കാൻ പോസ്റ്റിന്റെ ഇൻചാർജിന്റെ ഭയവും പരിഭ്രമവും പ്രേരിപ്പിക്കുകയാരിന്നു. ഇതുവിശ്വസിച്ചു കൂടുതൽ സേനയെ അതിർത്തിയിലേക്കയച്ചു അക്രമണോല്സുകമായ നിലപാടെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന് അവിടെനിന്നും പിന്മാറാനോ ഒഴിഞ്ഞുമാറാനോ പറ്റാത്ത അവസ്ഥയിലുമായി.

സെപ്റ്റംബറിൽ ചൈന ഈ നീക്കം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി, ധനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെല്ലാം ഔദ്യോഗികാവശ്യത്തിനായി ഇന്ത്യക്ക് പുറത്തായിരുന്നു. മുന്നേറ്റനയം നടപ്പിലാക്കുന്നതിന്റെ ചുമതല ഏറ്റെടുത്ത കൗൾ, 7 ബ്രിഗേഡിന്റെ കമാന്റർ ബ്റിഗേഡിയർ ഡാൽവി എന്നിവർ അവധിയിലും 4ഡിവിഷന്റെ ജനറൽ സ്റ്റാഫ്‌ ഓഫീസർ ഒരു കോഴ്സിലും ആയിരുന്നു. നേഫയിലെ യുദ്ധമേഖലയിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട പ്രധാനഉദ്യോഗസ്ഥരുടെ ഈ അസാന്നിധ്യം തന്നെ ഇന്ത്യൻ സേനയുടെയും ഗവൺമെന്റിന്റെയും തയ്യാറെടുപ്പിന്റെ പോരായ്മകളെ എടുത്തുകാണിക്കുന്നതാണ്.
ഭീതിയുളവാക്കുന്ന ഈ സാഹചര്യത്തിലും കിഴക്കിലെ മുന്നേറ്റനയം നടപ്പാക്കാൻ ഏൽപ്പിച്ച 33കോർ കമാണ്ടർ ലഫ്. ജനറൽ ഉംറാവു സിംഗും ഡിവിഷൻ കമാന്റർ നിരഞ്ജൻ പ്രസാദും അവധിയിലായിരുന്ന ബ്രിഗേഡിയർ ദാൽവിക്ക് കൊടുത്ത ഉത്തരവ് സൈനികമായി പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുറപ്പുള്ള ധോല ഏതുവിധത്തിലും നിലനിർത്തണമെന്ന അസാധ്യമായ ഉത്തരവ് ആയിരുന്നു. ഇതിനുവേണ്ടി പഴയ കോർ കമാണ്ടർ ലഫ്. ജനറൽ എസ്. പി. പി തൊറാട്ടിന്റെ നേതൃത്വത്തിൽ മുൻപ് ഒരുക്കിയ തന്ത്രമായ ബ്രിഗേഡ് യുദ്ധത്തിനുള്ള തന്ത്രപ്രധാനവും സുരക്ഷിതവുമായ കളമായ തവാങിനെ പൊളിച്ചുകൊണ്ട് തവാങിലെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്‌സ് ഗതാഗതസൗകര്യം പോലുമില്ലാത്ത ധോലക്കടുത്തുള്ള പ്രദേശത്തേക്ക് മാറ്റാൻ ആയിരുന്നു നിർദേശം. 
കൗൾ അവധിയിലായതിനെത്തുടർന്ന് നോർത്ത് ഈസ്റ്റിലെ സൈനിക നടപടികളുടെ ഉത്തരവാദിത്തം മുഴുവനായി കയ്യിൽ തിരിച്ചുകിട്ടിയ ഈസ്റ്റേൺ കമാണ്ടിന്റെ ചീഫ് ലഫ്. ജനറൽ സെൻ തവാങിൽ നിന്നും ഒരു ബ്രിഗേഡിനെ മുഴുവൻ ധോലയിൽ എത്തിക്കുന്ന നടപടി വെറും 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗവൺമെന്റിന് ഉറപ്പുനൽകി. കേവലം പത്തുദിവസങ്ങൾക്കപ്പുറം ഒരു ബ്രിഗേഡ് മുഴുവൻ ധോലയിലെത്തുന്നതോടെ ചൈനക്കാരേക്കാൾ എന്തുകൊണ്ടും മികച്ച നിലയിലാകും ഇന്ത്യ ധോലയിൽ എന്ന ധാരണ ഗവണ്മെന്റിനുണ്ടാക്കാൻ സെന്നിന്റെ ആത്മവിശ്വാസം ധാരാളമായിരുന്നു.ഈ വിശ്വാസത്തിന്റെ ബലത്തിൽ ഗവന്മെന്റ് നൽകിയ- തഗ്ഗ്ല മലനിരകൾ വരെയുള്ള ഭാഗത്തുനിന്നും ചൈനയെ ഒഴിപ്പിക്കണമെന്ന ഉത്തരവുമായി ആവേശപൂർവ്വം നേഫയിലേക്ക് പറന്ന ലഫ്. ജനറൽ സെൻ അവിടെയെത്തിയപ്പോഴാണ് താൻ കാണിച്ച മണ്ടത്തരത്തിന്റെ ഭീകരമുഖം മനസ്സിലാക്കിയത്. സുരക്ഷിതവും തന്ത്രപ്രധാനവുമായ തവാങിൽ നിന്ന് ബ്രിഗേഡിനെ മുഴുവനായി പിൻവലിച്ചു ഒരേയൊരു പോസ്റ്റിന്റെ സംരക്ഷണത്തിനായി മരണക്കെണിയായ ധോലയിലേക്ക് നിയോഗിക്കുക എന്ന വിവേകരഹിതമായ നടപടി പൂർത്തിയായാൽ പോലും കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ധോലയിൽ ആവശ്യത്തിനു ഭക്ഷണമോ വെടിക്കോപ്പുകളോ പൂജ്യത്തിനു താഴെപ്പോകുന്ന കാലാവസ്ഥയിൽഉപയോഗിക്കാൻ കമ്പിളിപ്പുതപ്പുകൾ പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സൈന്യത്തിന് ചൈനയുടെ പോസ്റ്റുകൾ പിടിച്ചെടുക്കാൻ പോയിട്ട് സ്വന്തം പോസ്റ്റ്‌ സംരക്ഷിക്കാൻ ആവശ്യമായ ശേഷിപോലും ഉണ്ടാവില്ലായിരുന്നു.ധോലയിലെ ഒരു പോസ്റ്റ് ഉപേക്ഷിച്ചിട്ടാണെങ്കിലും ശരി ഉടനേ ഗവന്മെന്റ് ഉത്തരവ് പിൻവലിപ്പിച്ച് ഈ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ എത്ര സൈന്യത്തെ സജ്ജീകരിച്ചാലും ആക്രമണം ആരംഭിച്ചാൽ ധോല ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നു. ധോലയിൽ പരാജയപ്പെട്ടുകഴിഞ്ഞാൽ പിറകിലുള്ള തന്ത്രപ്രധാനമായ തവാങ്ങും മറ്റുമെല്ലാം അവിടുത്തെ സൈന്യത്തെ പിൻവലിച്ചതിനാൽത്തന്നെ ദുര്ബലമായതിനാൽ ഒരു ചെറുത്‌നിൽപ്പ് പോലും നടത്താനാവാതെ ചൈനയുടെ കയ്യിലാകും. എന്നാൽ തലേന്ന് പ്രതിരോധമന്ത്രിക്കും സീനിയർ ഉദ്യോഗസ്ഥർക്കും നൽകിയ ഉറപ്പ് പിൻവലിക്കാൻ ഉള്ള വൈമനസ്യം ഒന്നുകൊണ്ടു മാത്രം ഈ വസ്തുതകളൊന്നും കണക്കിലെടുക്കാതെ ഗവന്മെന്റ് നിർദേശങ്ങൾ ആവർത്തിച്ചുറപ്പിച്ചിട്ട് അദ്ദേഹം മടങ്ങി. 10ദിവസം കൊണ്ട് സജ്ജരാകുമെന്ന് സെൻ കണക്കുകൂട്ടിയ സൈനിക ദളങ്ങൾ അടുത്ത മൂന്നാഴ്‌ചയോളം വിശ്രമമില്ലാതെ പണിയെടുത്തിട്ടും നിർദേശിക്കപ്പെട്ട സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുപോലും ഇല്ലെന്നിരിക്കെ സെപ്റ്റംബർ 19 ന് തഗ്ഗ്ല കൈവശപ്പെടുത്തണമെന്ന ആർമി ചീഫിന്റെ ഉത്തരവ് ധോലയിലെ 9പഞ്ചാബ് ബറ്റാലിയന്റെ കമന്റർക്ക് ലഭിച്ചുവെങ്കിലും കോർ കമാണ്ടർ സെന്നുമായി ബന്ധപ്പെട്ടു അത് റദ്ദുചെയ്യിപ്പിച്ചു. 
സെപ്റ്റംബർ 15 ന് ധോലയിൽ നാംകചു നദിക്ക് അരികിലെത്തിയ 9പഞ്ചാബ് ബറ്റാലിയൻ ചൈനീസ്‌ സൈന്യത്തിന് അഭിമുഖമായി നിലയുറപ്പിച്ചു.ഇന്ത്യക്കാർ നിൽക്കുന്ന പ്രദേശം ഞങ്ങളുടേതാണെന്നും അതിർത്തിയുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ചു ചർച്ചചെയ്തു സൗഹാർദ്ദപൂര്ണമായ ഒത്തുതീർപ്പുണ്ടാക്കാൻ ഒരു സിവിൽ ഉദ്യോഗസ്ഥനെ അയക്കണമെന്നും ചൈനക്കാർ ഹിന്ദിയിൽ ഉച്ചഭാഷിണിയിലൂടെ അറിയിച്ചെങ്കിലും നെഹ്‌റു ഈ നിർദേശം തിരസ്കരിച്ചതിനാൽ ചർച്ചകൾ നടന്നില്ല. മുഖത്തോടു മുഖം നോക്കിനിന്നിരുന്ന സൈന്യങ്ങൾ തമ്മിൽ ഉള്ള സംഘട്ടനം സെപ്റ്റംബർ 20 ന് ആദ്യവെടിപൊട്ടിയതോടെ ആരംഭിച്ചു. ഒരു ചൈനീസ്‌ ഭടൻ ഗ്രനേഡ് വലിച്ചെറിഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ചൈനയുടെ രണ്ടു ഭടന്മാർ മരണപ്പെടുകയും ഇന്ത്യയുടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 
ചൈന ഒരു യുദ്ധത്തിന് തയ്യാറാവില്ല എന്ന് ധാരണയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അല്ലെങ്കിൽ അങ്ങനെ ആശ്വസിച്ചിരുന്ന ഇന്ത്യയുടെ ഉന്നത ബുദ്ധിരാക്ഷസന്മാർക്ക് ശക്തരായ ചൈനയുമായുള്ള യുദ്ധം വിളിപ്പാടകലെ എത്തിനിൽക്കുന്നത് അപ്പോഴാണ് തിരിച്ചറിവ് ലഭിച്ചത്. ഒരു വിധത്തിൽ പറഞ്ഞാൽ പരിഭ്രമിച്ചുപോയ ജനറൽ താപ്പർ പ്രതിരോധ സഹമന്ത്രി വിളിച്ച യോഗത്തിൽ ചൈനയുമായി ഏറ്റുമുട്ടലുണ്ടായാൽ അത് നഷ്ടമുണ്ടാക്കുമെന്നും ലഡാക്കിൽ നടത്തിയ മുന്നേറ്റത്തിന് തിരിച്ചടിയുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു പക്ഷേ അപ്പോഴും സൈനികമായി ചൈനയോട് ഏറ്റുമുട്ടാൻ ഉള്ള ശേഷി നിലവിലെ അതിർത്തിയിലെ സാഹചര്യത്തിൽ നമുക്കില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞില്ല. അതുവരെയ്ക്കും ചൈനയെ തുരത്താൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന ലഫ്.ജനറൽ സെന്നിന്റെയും കൗളിന്റെയും ജനറലിന്റെയുമൊക്കെ വീരവാദങ്ങൾ കേട്ടിരുന്ന പ്രതിരോധസെക്രട്ടറി ലഡാക്കിൽ നഷ്ടം സംഭവിച്ചാലും കുഴപ്പമില്ല ധോല നിലനിർത്തണം എന്നും തഗ്ഗ്ല വരെ പിടിച്ചെടുക്കണം എന്നും തീർത്തുപറഞ്ഞു. തന്റെ മുന്നറിയിപ്പ് ഫലിക്കാതെപോകുന്നത് കണ്ട ജനറൽ പക്ഷേ ആർമിയുടെ അതിർത്തിയിലെ ദൗർബല്യങ്ങൾ വിശദീകരിക്കുന്നതിനു പകരം. തഗ്ഗ്ല പിടിച്ചെടുക്കാൻ ഉള്ള ഉത്തരവ് രേഖാമൂലം വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്- അതായത് അഥവാ പരാജയം നേരിടേണ്ടി വന്നാലും താൻ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞു സ്വന്തം തടി രക്ഷിക്കാൻ ഉള്ള മാർഗ്ഗം തേടുകയാണ് പരാജയസാധ്യതയെക്കുറിച്ചു വ്യക്തമാക്കാൻ ശ്രമിക്കുന്നതിനു പകരം ജനറൽ ചെയ്തത്. 
ഔദ്യോഗിക ഉത്തരവ്കൂടി ലഭിച്ചതോടെ ജനറലും ലഫ്.ജനറലും ശരിക്കും ത്രിശങ്കുവിലായി. ചോദിച്ചു വാങ്ങിയ ഉത്തരവ് നടപ്പിലാക്കാൻ സ്വാഭാവികമായും ബാധ്യസ്ഥരായതോടെ ധോലയിലേക്ക് സൈന്യത്തെ കേന്ദ്രീകരിക്കാനും തഗ്ഗ്ല ആക്രമണത്തിന് പദ്ധതിയിടാനും അവർ കോർ കമന്ററേയും ഡിവിഷൻ കമാന്ററെയും പ്രേരിപ്പിച്ചെങ്കിലും നേരെചൊവ്വേ ഭക്ഷണം പോലും കൊടുക്കാനില്ലാത്ത സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനും പടനീക്കം നടത്തുന്നതിനും അവർ മടികാണിക്കുകയും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 
ഇതിനെത്തുടർന്ന് ഈസ്റ്റേൺ കമാണ്ടിന്റെ നിർദ്ദേശത്തിന് വഴങ്ങാത്ത കമാണ്ടർ ലഫ്.ജനറൽ ഉംറാവു സിംഗിനെ ദൗത്യത്തിൽ നിന്ന് മാറ്റിക്കൊണ്ട് നേഫയിലെ മുന്നേറ്റനയം പൂർത്തിയാക്കാൻ ആർമിയുടെ ഒരു പുതിയ ഇൻഫെന്ററി വിഭാഗം നേഫയിൽ രൂപീകരിക്കാൻ ഹെഡ് ക്വാർട്ടേഴ്‌സ് തീരുമാനിച്ചു. ചൈനീസ്‌ സേനയെ നേരിടാനുള്ള പുതിയ കോറിന്റെ തലവനായി ലഫ്.ജനറൽ കൗളിനെ നിയമിച്ചുകൊണ്ട് മുന്നേറ്റനയത്തിനിടക്ക് അദ്ദേഹം കാണിച്ച സാഹസങ്ങൾക്ക് അർഹമായ ശിക്ഷ വിധിക്കുകയും ചെയ്തു.

യുദ്ധം കാണാത്ത ജനറൽ എന്ന ദുഷ്‌പേര് മാറ്റാനും തന്റെ ധീരത തെളിയിക്കാനുമുള്ള മികച്ച അവസരമായി പുതിയ ചുമതല ആഹ്ലാദപൂർവ്വം ഏറ്റെടുത്ത കൗൾ സൈനികമായ നീക്കങ്ങൾ പുറത്തുപറയാതിരിക്കുകയെന്ന സാമാന്യമര്യാദ ലംഘിച്ചു ചൈനയെ ഒഴിപ്പിക്കാൻ വേണ്ടി രൂപീകരിച്ച പുതിയ 4th കോറിന്റെ ചുമതല ഗവന്മെന്റ് എന്നെയാണ് ഏൽപ്പിച്ചതെന്ന് പത്രക്കാരുടെമുന്നിൽ വിളിച്ചുപറഞ്ഞശേഷം ആദ്യം ചെയ്തത് ബ്രിഗേഡ് കമാന്ററുമായി ആലോചിക്കുകപോലും ചെയ്യാതെ മൂന്നു ബറ്റാലിയനുകളെ ധോലയിലേക്ക് നീക്കാൻ ഉത്തരവിടുകയായിരുന്നു. ആവശ്യമായ ഭക്ഷണമോ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ കൂടാരങ്ങളോ ഇല്ലാതെ കൊടുംകാട്ടിലൂടെ മുന്നോട്ടു നീങ്ങിയ സൈനികരിൽ പലരും ചൈനീസ് പട്ടാളക്കാർക്ക് അവസരം ലഭിക്കും മുൻപേ അസുഖം ബാധിച്ചു മരണമടയുകയുണ്ടായി. അസുഖങ്ങളും തണുപ്പുകൊണ്ടുള്ള മരവിപ്പും മൂലം കിടപ്പിലായവരെ ഒഴിപ്പിക്കുന്നതും കഠിനമായ പ്രശ്നമായി മാറി. പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും മറ്റു പടക്കോപ്പുകളുമില്ലാതെ ലഘുവായ ആയുധങ്ങളും ആളൊന്നിന് കേവലം 50 റൌണ്ട് വെടിയുണ്ടകളുമായി അവശരായ നിലയിൽ ധോലയിൽ എത്തിച്ചേർന്ന സൈന്യത്തിന് സുസജ്ജരായി നിൽക്കുന്ന ചൈനീസ്‌ സൈന്യത്തിന്റെ ആയുധങ്ങൾക്ക് ഇരയാകുകയല്ലാതെ കൂടുതലൊന്നും ചെയ്യാനാകില്ലായിരുന്നു. 
ഒക്ടോബർ 9 ന് കൗൾ നൽകിയ അടുത്ത ഉത്തരവ്‌ ഈ സൈന്യത്തെ വച്ച് തഗ്ഗ്ലയിലേക്കുള്ള വഴിയിൽ നംകചു നദിക്ക് അപ്പുറം ചൈനീസ്‌ പോസ്റ്റുകൾക്ക് പിറകിലുള്ള യുംത്സേലാ പിടിച്ചെടുക്കണമെന്നായിരുന്നു.

തങ്ങളുടെ മൂക്കിനുമുന്നിലൂടെ കടന്നുപോയി സ്വന്തം ഭൂപ്രദേശം ഇന്ത്യൻ സേന പിടിച്ചെടുക്കുന്നത് ചൈനീസ്‌ സേന നോക്കിനിൽക്കില്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ച ബ്രിഗേഡിയർ ഡാൽവി അറ്റകൈക്ക് ആ പ്രദേശത്ത് കടന്നു ഒരു പെട്രോളിംഗ് നടത്തിനോക്കാം എന്ന് പറഞ്ഞത് കൗൾ അംഗീകരിച്ചു. അതനുസരിച്ച് നംകചു നദി കടന്നു പെട്രോളിംഗ് നടത്താൻ ശ്രമിച്ച മേജർ ചൗധരിയുടെ നേതൃത്വത്തിലുള്ള 50 അംഗ ഇന്ത്യൻ സംഘത്തെ ഏകദേശം 800 പേരോളം വരുന്ന ചൈനയുടെ ഒരു ബറ്റാലിയൻ വൻ ആയുധങ്ങളുടെ സന്നാഹങ്ങളോട്കൂടെ കടന്നാക്രമിച്ചു. ഇന്ത്യൻ സംഘത്തിൽ ഓരോരുത്തര്ക്കും കയ്യിൽ ഓരോ ലൈറ്റ് മെഷീൻ ഗണ്ണുകളും 50 റൌണ്ട് ബുള്ളറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നിട്ട് പോലും ചൈനീസ്‌ സേനയെ ഞെട്ടിച്ചുകൊണ്ട് മേജർ ചൗധരിയും സംഘവും ചൈനയുടെ ആദ്യത്തെ രണ്ടു ആക്രമണങ്ങളെ ധീരമായി ചെറുത്ത് തോൽപ്പിച്ചു. കയ്യിലെ വെടിക്കോപ്പുകൾ തീർന്നതോടെ അവർ പിൻവാങ്ങാൻ നിര്ബന്ധിതർ ആയെങ്കിലും അപ്പോഴേക്കും ചൈനയുടെ നൂറോളം സൈനികരെ ഇന്ത്യയുടെ ചെറു സംഘം വകവരുത്തിയിരുന്നു ഇന്ത്യയുടെ 6ജവാന്മാരും മരണമടഞ്ഞു. 
ചൈനീസ്‌ സേനയുടെ ശേഷി നേരിട്ടറിയുകയും കണ്മുന്നിൽ യുദ്ധം യാഥാർഥ്യമാവുകയും ചെയ്യുന്നത് കണ്ട് ഞെട്ടിയ കൗൾ തഗ്ഗ്ല പിടിച്ചടക്കൽ എന്ന വ്യാമോഹം ഉപേക്ഷിക്കാൻ ഉള്ള ഡിവിഷൻ കമാന്ററുടെയും ബ്രിഗേഡിയർ ഡാൽവിയുടെയും ഉപദേശം അംഗീകരിച്ചുകൊണ്ട് ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കാൻ വേണ്ടി ഡൽഹിയുമായി ബന്ധപ്പെട്ടു. തിരിച്ചടി ഉറപ്പായ ധോലയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു പുറകിൽ സുരക്ഷിതമായ പ്രദേശത്തുവച്ചു പ്രതിരോധിക്കാൻ കൗളിന് മുകളിൽ നിന്നുള്ള അനുമതി തേടേണ്ട ആവശ്യമില്ലായിരുന്നുവെങ്കിലും സൈന്യത്തെ ഇത്രയും ദൂരം മുന്നോട്ടു കൊണ്ടുവന്നു പെട്ടെന്ന് പിന്നോട്ട് പിൻവലിച്ചാൽ തന്നെ കുറ്റപ്പെടുത്തിയാലോ എന്ന ഭയം കൊണ്ടായിരിക്കാം അദ്ദേഹം ഡൽഹിയിലേക്ക് പറന്നത്. പക്ഷേ അദ്ദേഹത്തിന്റെ അതേ സ്വഭാവഗുണം ഉണ്ടായിരുന്ന ജനറൽ താപ്പറും ലഫ്. ജനറൽ സെന്നും യുദ്ധഭൂമിയിൽ നിന്നും വന്ന കീഴുദ്യോഗസ്ഥനായ കൗളിന്റെ അനുഭവം വിലക്കെടുക്കാതെ മേശപ്പുറത്തു വിരിച്ചുവച്ച മാപ്പിൽ നടത്തിയ കണക്കുകൂട്ടലുകളുടെ പുറത്തു സൈന്യത്തെ പിൻവലിക്കേണ്ട ആവശ്യമില്ല എന്ന് തീർത്തുപറഞ്ഞു അതിനെ നെഹ്രുവും മേനോനും പിന്തുണക്കുക കൂടെ ചെയ്തതോടെ ദുർഘടമായ ധോലയിൽ ദുർബലമായ സൈന്യവുമായി ചൈനയെ നേരിടാൻ കൗൾ നിർബന്ധിതനായി.

തൊട്ടടുത്ത ദിവസം കൊളംബോ സന്ദർശനത്തിന് പുറപ്പെട്ട നെഹ്രുവിനോട് വിമാനത്താവളത്തിൽ വച്ച് പത്രക്കാർ ചോദിച്ച ചോദ്യത്തിന് മറുപടിയായി "നമ്മുടെ ഭൂവിഭാഗം മോചിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് അത് സൈന്യത്തിന്റെ ജോലിയാണ് " എന്ന് അദ്ദേഹം പറഞ്ഞത് ഒരു യുദ്ധപ്രഖ്യാപനം ആയി പത്രങ്ങൾ പെരുപ്പിച്ചുകാണിച്ചു. 
ഇന്ത്യ നംകചുവിൽ നിന്ന് ഒഴിഞ്ഞുപോവുകയും നെഹ്‌റു ഈ പ്രസ്താവന ഒഴിവാക്കുകയും ചെയ്താൽ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് കുറേക്കാലം എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാൽ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ തുടർന്നുണ്ടായ സാഹചര്യം കൂടെ മുതലെടുത്ത്‌ "ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ " ചൈന ഒക്ടോബർ ആദ്യവാരം തന്നെ തീരുമാനിച്ചിരുന്നു. മുന്നേറ്റനയതിനിടക്ക് കാണിച്ച അമിത അക്രമണോല്സുകതയും ഇന്ത്യ നടത്തിയ പഴയ വാഗ്ദാനങ്ങളുടെ ലംഘനങ്ങളും ചൈനയെ അതിന് പ്രേരിപ്പിച്ചു.

ഒക്ടോബർ 17 ന് നോർത്ത് ഈസ്റ്റ്‌ ഹെഡ് ക്വാർട്ടേഴ്‌സ് സന്ദർശിച്ച കൃഷ്ണമേനോൻ സൈനികമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഭൂട്ടാൻ ഇന്ത്യ ചൈന സംഗമ സംഗമസ്ഥാനത്തുള്ള ത്സാംഗിൾ കൈവശപ്പെടുത്തണമെന്നും അത് രാഷ്ട്രീയപരമായി പ്രധാനപ്പെട്ടതാണെന്നും പ്രതിരോധമന്ത്രിയും ജനറൽ താപ്പറും സെന്നും നിർദേശിച്ചത് സൈനികമായി അസാധ്യമാണെന്ന് ബ്രിഗേഡിയർ ഡാൽവി പറഞ്ഞതിനെ കൗളും പിന്തുണച്ചെങ്കിലും മന്ത്രിക്കു അത് ബോധ്യപ്പെട്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം ഒരിക്കൽ കൂടെ ധോലയും തവാങ്ങും സന്ദർശിക്കാൻ കൗൾ താല്പ്പര്യം കാണിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്കൊണ്ട് അസുഖബാധിതനായ അദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായി ഡൽഹിയിലേക്ക് കൊണ്ടുപോകാൻ സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ് നിർദേശിച്ചു. പോർക്കളത്തിൽ ജോലിചെയ്യാൻ താൽപ്പര്യമില്ലാത്ത ഓഫീസറാണ് താനെന്ന അപവാദം ഉള്ളതിനാൽ തന്നെ ഈ നിർദേശത്തിനോട് മടികാണിച്ചെങ്കിലും ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി ഒക്ടോബർ 18 ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. പക്ഷേ അപ്പോഴും അദ്ദേഹം 4കോർ കമാണ്ടിന്റെ കമാണ്ടർ പദവി ഒഴിയാതിരുന്നതിനാലും ഹെഡ് ക്വാർട്ടേഴ്‌സ് അതിന് ആവശ്യപ്പെടാതിരുന്നതിനാലും കമാണ്ടിന്റെ നടപടിക്രമങ്ങൾ നേഫയിലെ ഇരുണ്ട കാടുകളിൽ നിന്നും ന്യൂഡൽഹി വരെ നീണ്ടുപോയി, അതും കാലാഹരണപ്പെട്ട വാർത്താവിനിമയ സംവിധാനങ്ങളുടെ അകമ്പടിയിൽ.
എന്നാൽ നടപടികളിൽ ഇത്രയും അലസത കാണിച്ച സൈനിക നേതൃത്വം ഊഹിച്ചതിനേക്കാൾ ഏറെ തീവ്രതയോടെയായിരുന്നു കേവലം രണ്ടു ദിവസങ്ങൾക്കപ്പുറം ആ മഹാവിപത്തിന് ആരംഭം കുറിച്ചത്.