Sunday, September 17, 2017

India - China conflict (Part-3)



1857 ൽ നടന്ന ഒന്നാം സ്വതന്ത്ര്യ സമരത്തെ തുടന്ന് തൊട്ടടുത്ത വർഷം ഇന്ത്യയിലെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലെ ഭരണം ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് ചക്രവർത്തി ഏറ്റെടുത്തു. കമ്പനിയുടെ പട്ടാളത്തെ പിരിച്ചുവിട്ട് കൽക്കട്ട, ബോംബേ, മദ്രാസ് എന്നീ പ്രസിഡൻസികളിലോരോന്നിലും സൈനിക യൂണിറ്റുകൾ രൂപീകരിച്ചു.

1902-09 കാലത്ത് ഇന്ത്യയിൽ കമാണ്ടർ ഇൻ ചീഫ് ആയിരുന്ന ലോർഡ്‌ കിച്ചനർ പ്രസിഡൻസി സേനകളെയും അവക്ക് ശേഷം പിന്നീട് ഗവന്മെന്റ് തീരുമാനപ്രകാരം രൂപീകരിച്ച ഇന്ത്യ ഗവണ്മെന്റിനു കീഴിലുള്ള സൈന്യത്തെയും ലയിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യൻ ആർമി എന്നപേരിൽ ഒരേയൊരു കമാണ്ടർ ഇൻ ചീഫിന് കീഴിലാക്കി. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കമാണ്ടർ ഇൻ ചീഫ് റിപ്പോർട്ട്‌ ചെയ്യേണ്ടിയിരുന്നത് നേരിട്ട് വൈസ്രോയിക്ക് ആയിരുന്നു. 1858നു മുൻപ് കമ്പനി പട്ടാളം മുസ്ലിങ്ങളെയും ഉയർന്ന ജാതി ഹിന്ദുക്കളെയുമാണ് സൈന്യത്തിലെടുത്തിരുന്നതെങ്കിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ രൂപീകരണശേഷം ഗൂർഖകൾ, രജപുത്രന്മാർ, സിഖുകാർ, മറാത്തികൾ, ഗഡ്‌വാളികൾ തുടങ്ങിയ സമരോൽസുക സമുദായങ്ങളിൽ പെട്ടവരിൽ നിയമനം കേന്ദ്രീകരിച്ചു. ഈ സേനാവിഭാഗങ്ങൾ ഓരോന്നും ഇപ്പോഴും അതെ പേരിൽ അറിയപ്പെടുന്നു. 


ഒന്നാംലോകമഹായുദ്ധകാലതത് പടിഞ്ഞാറൻ യുദ്ധമുഖത്തിലെ പലസ്തീനിലും സിനായിലും കാഴ്ചവെച്ച മികച്ച പ്രകടനം ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് പോരാട്ടവീര്യമുള്ള പടയാളികൾ എന്ന് ഖ്യാതി നേടിക്കൊടുത്തു. ഇവരുടെ സേവനത്തിൽ സംതൃപ്തരായ ബ്രിട്ടീഷ് ഗവന്മെന്റ് ഇന്ത്യൻ സേനയിൽ ഓഫീസർമാരായി ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് കമ്മീഷൻ പദവി അനുവദിക്കാൻ തീരുമാനിച്ചു. ഇതനുസരിച്ചു 1917 ആഗസ്റ്റ് 25 ന് ഏഴ് ഇന്ത്യൻ ഓഫീസർമാർക്ക് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ലഭിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഇന്ത്യൻ ചീഫ് ആവുകയും ഫീൽഡ് മാർഷൽ പദവി ലഭിക്കുകയും ചെയ്ത ജനറൽ കരിയപ്പയും ഇതിൽ ഉൾപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും പ്രശംസനീയമാം വിധം പ്രകടനം കാഴ്ചവെച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്വാതന്ത്ര്യം കിട്ടുമ്പോഴേക്കും യുദ്ധപ്രഗൽഭ്യമുള്ള മിടുക്കന്മാർ എന്ന ഖ്യാതി നേടിയെടുത്തിരുന്നു. 

ബ്രിട്ടീഷ് ഇന്ത്യ, ഇന്ത്യയും പാകിസ്താനുമായി മുറിച്ചുമാറ്റപ്പെട്ടതോടെ സൈന്യത്തിലും ഈ വിഭജനം അനിവാര്യമായി.വിഭജന സമയത്ത് കമാണ്ടർ ഇൻ ചീഫ് ആയിരുന്ന സർ ക്ളോഡ് ഒച്ചിൻലെക്ക് ആണ് സൈന്യത്തെ വിഭജിക്കുന്നതിനു മേൽനോട്ടം വഹിച്ചത്. വിഭജനത്തിനു ശേഷവും അദ്ദേഹം രണ്ടു സേനയുടെയും സുപ്രിം കമാണ്ടർ ആയി തുടർന്നെങ്കിലും കശ്മീരിന്റെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം പൂര്ണതോതിലുള്ള ഒരു യുദ്ധമായി പരിണമിച്ചപ്പോൾ ഉണ്ടായ വ്യക്തിപരമായ ബദ്ധിമുട്ടുകൾ കാരണം അദ്ദേഹവും ഇന്ത്യൻ ആർമിയുടെ കമാണ്ടർ ആയ സർ റോബർട്ട് ലോക്ഹർട്ടും രാജിവച്ചു. 

1949 ൽ ബ്രിട്ടീഷിന്ത്യൻ ആർമിയിലെ ആദ്യത്തെ കമ്മീഷൻഡ് ഇന്ത്യൻ ഓഫീസർ ആയ ജനറൽ കരിയപ്പ ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഇന്ത്യൻ കമാണ്ടർ ഇൻ ചീഫ് ആയി ചുമതലയേറ്റു. അത്രയും കാലം ബ്രിട്ടീഷ് ഭരണത്തിനു വിധേയരായി സിംഹാസനത്തിനോട് കൂറു കാണിച്ചുകൊണ്ട് സേവനം ചെയ്‌തിരുന്ന ഓഫീസർമാരെ മനോഭാവത്തിൽ മാറ്റം വരുത്തി ഒരു ജനാധിപത്യ ഗവണ്മെന്റിനു കീഴിൽ ജോലിചെയ്യാൻ പ്രാപ്തരാക്കാൻ അദ്ദേഹം മുൻകെയെടുത്തു. പല കാര്യങ്ങളിലും പ്രഥമ സ്ഥാനവും തിളക്കമാർന്ന ഒരു സർവീസ് റെക്കോർഡുമായി നയിച്ച അതിവിശിഷ്ടമായ ഔദ്യോഗികജീവിതത്തിനു വിരാമമിട്ടുകൊണ്ട് 1953ൽ ജനറൽ കരിയപ്പ സ്ഥാനമൊഴിഞ്ഞു. തുടർന്ന് സ്ഥാനമേറ്റെടുത്ത ജനറൽ രാജേന്ദ്രസിങ്ങിന്റെ കാലത്ത് 1955 മാർച്ചിൽ ഇന്ത്യയുടെ എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും സുപ്രിം കമാണ്ടർ പദവി ഇന്ത്യൻ പ്രസിഡന്റിന് നല്കുകയും കമാണ്ടർ ഇൻ ചീഫിനെ ചീഫ് ഓഫ്‌ ആർമി സ്റ്റാഫ്‌ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതോടെ പഴയ ഇംപീരിയൽ ആർമിയുടെ ദേശസാൽക്കരണം പൂർത്തിയായി.


എന്നാൽ നീണ്ടകാലത്തെ സഹനസമരത്തിനു ശേഷം ഇന്ത്യയുടെ മോചനം നേടിയ ഇന്ത്യൻ സ്വതന്ത്ര്യ സമരസേനാനികളെയും രാഷ്ട്രീയ നേതാക്കളെയും സംബന്ധിച്ചിടത്തോളം അവരുടെ കാഴ്ചപ്പാടുകളുടെയും ആദര്ശങ്ങളുടെയും നേർ വിപരീതമായിരുന്നു യുദ്ധവും പട്ടാളവുമെല്ലാം.അതിനാൽ തന്നെ വിഭജനത്തിന്റെ ബുദ്ധിമുട്ടുകളും കശ്മീർ യുദ്ധവും ഒക്കെക്കഴിഞ്ഞു ആസൂത്രിത സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകിയ ഇന്ത്യാ ഗവന്മെന്റ് ആശയപരമായി യുദ്ധത്തോടുള്ള താല്പര്യമില്ലായ്മ കാരണം സായുധസേനകളുടെ കാര്യത്തിൽ ഒട്ടും തന്നെ താല്പ്പര്യം കാണിച്ചില്ല.അത് ഇന്ത്യൻ ആർമിയുടെ വളർച്ചക്ക് തടസ്സമിട്ടു. സ്വാഭാവികമായും ആവശ്യത്തിന് സാമ്പത്തിക ബലമോ പരിഗണനകളോ ലഭിക്കാതെ ഇന്ത്യൻ ആർമിയുടെ ബലം ക്ഷയിച്ചുവന്നത് ആരും അറിഞ്ഞുമില്ല. പത്തുവർഷത്തോളം ചോദിക്കാനും പറയാനും ആരുമില്ലാതെ എന്ന പോലെ കിടന്ന പ്രതിരോധമന്ത്രാലയത്തിനും ഇന്ത്യൻ ആർമിക്കും ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ട് 1957 ൽ ശ്രീ കൃഷ്ണമേനോൻ പ്രതിരോധമന്ത്രിയായി.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവൻ എന്ന നിലയിൽ, ഉദ്യോഗസ്ഥരുടെ ബഹുമാനം പിടിച്ചുപറ്റാനുള്ള ഔന്നത്യവും അന്തർദേശീയ തലത്തിൽ രാഷ്ട്രീയ അവഗാഹവുമുള്ള കൃഷ്ണമോനോന് ആർമിയുടെ നവീകരണത്തിന് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാനും പദ്ധതികൾക്ക് നേതൃത്വം നല്കാനും കെൽപ്പുണ്ടായിരുന്നു. ഇതിനുപുറമെ നെഹ്രുവുമായി അദ്ദേഹത്തിനുള്ള അടുപ്പവും മന്ത്രാലയത്തിന് മുതൽക്കൂട്ടാകുമെന്ന് സേന പ്രതീക്ഷിച്ചു. 


കൃഷ്ണമേനോൻ മന്ത്രിയായതോടൊപ്പം തന്നെ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു ബ്രിഗേഡിന് നേതൃത്വം നൽകിയ, പ്രഗത്ഭനായ സൈനികനെന്നു പേരെടുത്ത ജനറൽ തിമ്മയ്യ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി ചുമതലയേൽക്കുയും ചെയ്തത് കൂടുതൽ മികച്ച ഒരു അവസരം തുറന്നെങ്കിലും. തന്റെ മുൻഗാമികളെപ്പോലെ തന്നെ പ്രതിരോധവകുപ്പിനോട് വലിയ താല്പര്യമൊന്നും മേനോനും ഉണ്ടായില്ല. സീനിയറായ തന്നെ സംബന്ധിച്ചിടത്തോളം തീരെ അപ്രധാനമാണ് പ്രതിരോധം എന്ന് അദ്ദേഹം കരുതി. കൂടാതെ അദ്ദേഹത്തിന്റെ ക്രൂരമായ പെരുമാറ്റവും രൂക്ഷമായ പരിഹാസവും മറ്റെവിടെയും എന്ന പോലെ അദ്ദേഹം മന്ത്രാലയത്തിലും തുടർന്നു. ഐക്യരാഷ്ട്ര സഭയിലടക്കം അദ്ദേഹം കണ്ടിട്ടുള്ള സിവിലിയൻ ഉദ്യോഗസ്ഥരിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് യുദ്ധം നേരിൽക്കണ്ടിട്ടുള്ള, യുദ്ധത്തെ നിയന്ത്രിച്ചിട്ടുള്ള സൈന്യാധിപന്മാർ എന്ന സത്യം അദ്ദേഹം മനസ്സിലാക്കിയില്ല.സ്വാഭാവികമായും പരസ്പരം അസ്വാരസ്യം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മന്ത്രാലയത്തിൽ ഉണ്ടായ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു. ഉയർന്ന സൈനിക ജനറൽമാരുമായി കൃത്യമായ അകലം പാലിച്ചിരുന്ന മേനോൻ പക്ഷേ നെഹ്രുവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന മേജർ ജനറൽ ബി എം കൗളുമായി മാത്രം നല്ലരീതിയിൽ അടുത്തു.ആർമി സർവീസ് കോറിൽ എക്സ്ട്രാ റെജിമെന്റൽ ജോലി ഏറ്റെടുത്തു സൈന്യത്തിന്റെ ഗൗരവമേറിയ ജോലികളിൽ നിന്ന് മാറി നിന്നിരുന്ന കൗളിന് യുദ്ധഭൂമിയിൽ ശത്രുക്കളെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല എന്നതിനാൽ സൈന്യത്തിൽ, പ്രത്യേകിച്ച് ജനറൽ മാർക്കിടയിൽ വിലയില്ലാത്ത അവസ്ഥയായിരുന്നു. അതിനാൽ തന്നെ സൈന്യത്തിന്റെ മേധാവിയെ അടക്കി ഭരിക്കാൻ ഉള്ള ഒരു ആയുധമായി കൗളിനെ ഉപയോഗിക്കാമെന് അദ്ദേഹം കണക്കു കൂട്ടിയിരിക്കാം.ആ അടുപ്പം വഴി തന്നെ കൗളിന് പ്രമോഷൻ ലഭിക്കുകയും ആർമി ഹെഡ് കോർട്ടേഴ്സിൽ ലഫ്റ്റനന്റ് ജനറൽ ആയി നിയമിക്കുകയും ചെയ്തു. ഇതിനിടയിൽ സൈന്യാധിപനും മന്ത്രിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായതോടെ 1959 ആഗസ്റ്റിൽ ജനറൽ തിമ്മയ്യ രാജിക്കത്തെഴുതി പ്രധാനമന്ത്രിക്ക് നേരിട്ട് അയച്ചുകൊടുത്തു. ലോങ്ങ്ജൂവിൽ ചൈനയുമായി സംഘട്ടനം നടന്നിട്ട് അന്നേക്ക് ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളു ലോങ്ജൂ സംഘട്ടനത്തിന്റെയും അക്സായി ചിന് റോഡിന്റെയും പേരിൽ പർലമെന്റ് കത്തിനിൽക്കുന്ന സമയത്ത് മന്ത്രിയുമായുള്ള അഭിപ്രയവിത്യാസത്തിന്റെ പേരിൽ ജനറൽ രാജിവെച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രശ്നങ്ങളും കാലുറച്ചിട്ടില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയിൽ സായുധ സേനയും സിവിൽ ഭരണവും തമ്മിൽ ഉണ്ടാകുന്നഏറ്റുമുട്ടൽ ഉണ്ടാക്കാവുന്ന പ്രത്യാഖ്യാതങ്ങളും നന്നായറിയാമായിരുന്ന നെഹ്റു ജനറലുമായി കൂടിക്കാഴ്ചനടത്തുകയും തിമ്മയ്യ രാജി പിൻവലിക്കുകയും ചെയ്തു.


സൈന്യാധിപന്മാരിൽ താൽപ്പര്യമില്ലാത്ത മന്ത്രിയും മന്ത്രിയോട് ചേർന്ന് പോകാൻ കഴിയാത്ത സൈന്യാധിപരും തന്നെ ഒരു തലവേദനയാണെന്നിരിക്കെ സേനയെ ആധുനികവൽക്കരിക്കാനും ആയുധങ്ങൾ വാങ്ങിക്കാനും ഉള്ള പണം പോലും ലഭിക്കാതായതോടെ ബുദ്ധിമുട്ടിയ സൈന്യത്തിന് പക്ഷേ നേരിടാനുള്ള വെല്ലുവിളികൾ കുറച്ചൊന്നുമായിരുന്നില്ല അന്ന് ഇന്ത്യൻ സായുധ സേനക്ക് ആകെയുണ്ടായിരുന്ന കാലാൾപ്പടയുടെ ആറു ഡിവിഷനുകളിൽ മൂന്നെണ്ണം 48ലെ പാക് യുദ്ധത്തെ തുടർന്ന് കാശ്മീരിലായിരുന്നു. ഒരെണ്ണം നാഗകലാപകാരികളെ നേരിടാനായി നാഗാലാന്റിലും. ഈ ആറു ഡിവിഷനുകൾ മുഴുവൻ ശക്തിയും പ്രയോഗിച്ചാലും ചൈന ആർമിയെ നേരിടാനുള്ള ശക്തി മതിയാവുമോ എന്ന് പരീക്ഷിച്ചറിയണമെന്നിരിക്കെ കിഴക്കിലെ ഇന്ത്യ ചൈന അതിർത്തി കാക്കാൻ ഇന്ത്യൻ ഇൻഫൻഡറി നാലാം ഡിവിഷനെ ഏൽപ്പിച്ചു. ഒരുവിധ അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റിൽ ജവാന്മാർക്കാവശ്യമായ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും റേഷനും മുതൽ വെടിക്കോപ്പുകൾക്ക് വരെ കനത്ത ക്ഷാമം നേരിട്ടു. ഈ സാഹചര്യങ്ങൾക്കിടയിലും നേഫയിലേക്കുള്ള ബറ്റാലിയനുകളുടെ വിന്യാസത്തെ തന്ത്രപരമായി നടത്തിയഇന്ത്യൻ ആർമി ഈസ്റ്റേൺ കമന്റിന്റെ ചീഫ് ആയിരുന്ന ലെഫ്റ്റനന്റ് ജനറൽ എസ്.പി.പി തൊറാട്ടിന്റെ നേതൃത്വമികവിന്റെ ബലത്തിൽ അദ്ദേഹത്തിന് സ്ഥാനമാറ്റം സംഭവിക്കുന്ന 1961മെയ് വരേയ്ക്കും നേഫസുരക്ഷിതമായിരുന്നു.

ചൗവിന്റെ അവസാന സന്ദർശനത്തിൽ എടുത്ത തീരുമാനപ്രകാരം രണ്ടു രാഷ്ട്രങ്ങളുടെയും അതിർത്തിയിലെ അവകാശവാദങ്ങളും അവയെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകളും രേഖകളും അടങ്ങിയ റിപ്പോർട്ട് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തയ്യാറാക്കിയത് സമർപ്പിക്കപ്പെട്ടു. ചൈനീസ്‌ ഉദ്യോഗസ്ഥരെക്കാൾ സമർത്ഥമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നതിനാൽ ഈ രണ്ടു റിപ്പോർട്ടുകളും തുലനം ചെയ്താൽ അതിർത്തി പ്രശ്നത്തിൽ ഇന്ത്യക്ക് വ്യക്തമായ മുൻ‌തൂക്കം ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഈ റിപോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള തുടർചർച്ചകൾക്ക് ചൈന യാതോരു താൽപ്പര്യവും കാണിച്ചില്ല. 1960 ൽ ചൈന പുതുതായി പുറത്തിറക്കിയ ചൈനീസ്‌ ഭൂപടത്തിലും 56ലെ മാപ്പിലേക്കാൾ കുറച്ചു അധികം ഭാഗങ്ങൾ പടിഞ്ഞാറോട്ട് ചേർത്തു വരച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണം പശ്ചിമ മേഖലയിൽ അവർ അവകാശപ്പെടുന്ന സ്ഥലം കൈപ്പിടിയിലൊതുക്കാനുള്ള ഗൂഡോദ്ദേശമെന്നോണം ചൈന തർക്കപ്രദേശത്ത് മുന്നോട്ടു കയറി മിലിട്ടറി പോസ്റ്റുകൾ സ്ഥാപിക്കുന്നു എന്ന വിവരം ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തതോടെ ചൈനീസ്‌ നടപടികളെ ചെറുക്കുന്നതിന് ഒരു മറു നടപടിയിലേക്ക് നീങ്ങാൻ ഇന്ത്യയും പ്രേരിപ്പിക്കപ്പെട്ടു.

മുന്നേറ്റനയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നയത്തിന്റെ പരിണിതഫലമായുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ആ ശരൽക്കാലത്തെ ചോരക്കളമാക്കിയ ഒരു മാസം നീണ്ടു നിന്ന യുദ്ധത്തിലേക്കു നയിച്ചു.