Tuesday, February 13, 2018

പാലിയം കൊട്ടാരം

പാലിയം കൊട്ടാരം
കൊച്ചിയുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു പാലിയം കൊട്ടാരം. സ്വകാര്യ വസതിയാണ്‌ പാലിയം നാലുകെട്ട്‌. എറണാകുളം ജില്ലയിലെ ചേന്നമംഗലത്താണ്‌ പാലിയം കൊട്ടാരവും നാലുകെട്ടും മാളികകളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്‌. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രി എന്ന പദവി വഹിച്ചുവന്നു. കൊച്ചിരാജ്യത്തെ പകുതിയിലേറെ സ്ഥലങ്ങളും പാലിയത്തച്ചന്മാരുടെതായിരുന്നു. 'കൊച്ചിയിൽ പാതി പാലിയം' എന്നൊരു ചൊല്ലുതന്നെയുണ്ട്. കോമിയച്ചൻ I എന്ന പാലിയത്തച്ചൻ പോർച്ചുഗീസുകാർക്കെതിരെ ഡച്ചുകാരെ സഹായിച്ചതിന്റെ പ്രതിഫലമായി ഡച്ചുകാർ നിർമ്മിച്ചുനൽകിയതാണ്‌ പാലിയം കൊട്ടാരം. ഡച്ച്‌ വാസ്തുവിദ്യയും കേരളീയ വാസ്തുവിദ്യയും ഒരുമിച്ചുചേർത്താണ്‌ പാലിയം കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്‌. ഇതിനടുത്തായാണ്‌ നൂറ്റൊന്ന് മാളിക. നൂറ്റിയൊന്ന് കുടുംബങ്ങൾക്ക്‌ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു.
 

 
1800 കളിൽ പാലിയത്തച്ചനായിരുന്ന ഗോവിന്ദനച്ചൻ ബ്രിട്ടീഷുകാരുടെ അധീശത്വത്തെ അംഗീകരിച്ചില്ല. കേണൽ മെക്കാളയുടെ ആസ്ഥാനം ഗോവിന്ദനച്ചന്റെ നേതൃത്വത്തിൽ കൊച്ചിയിലെ നായർപടയാളികൾ ആക്രമിച്ചു. മേക്കാളെ പലായനം ചെയ്തു. ബ്രിട്ടീഷുകാർ യുദ്ധത്തടവുകാരായി പിടിച്ചവരെ കൊച്ചി സൈന്യം സ്വതന്ത്രരാക്കി. പിന്നീട്
ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി ദളവയുമായി ചേർന്ന് പോരാടുന്നതിനിടയിൽ ഗോവിന്ദൻഅച്ചനെ ബ്രിട്ടീഷുകാർ പിടികൂടി മദ്രാസിലേക്ക്‌ നാടുകടത്തുകയും അവിടെ സെന്റ്‌ ജോർജ്ജ്‌ കോട്ടയിൽ തടവുകാരനാക്കുകയും പിന്നീട്‌ ബോംബെയിലേക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചു. 1832 ൽ അദ്ദേഹം മരണമടഞ്ഞു. ഗോവിന്ദൻഅച്ചനു ശേഷം കൊച്ചിയിൽ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി പകരം ദിവാൻ പദവി കൊണ്ടുവന്നു. പാലിയത്തച്ചന്റെ പരാജയത്തെ തുടർന്ന് ബ്രിട്ടീഷുകാരുമായി അനുരഞ്ജനത്തിലായ കൊച്ചിരാജാവ്‌ കേരളവർമ്മ III (1809 - 1828) ബ്രിട്ടീഷുകാർക്ക്‌ സമ്മതനായ കുഞ്ഞികൃഷ്ണ മേനോനെ ദിവാനായി നിയമിച്ചു. കേരളവർമ്മ III നെ പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരനും തൊട്ടുമുൻപത്തെ കൊച്ചി രാജാവുമായിരുന്ന രാമവർമ്മ X (1805 - 1809) യും ഒരു കഴിവുറ്റ ഭരണാധികാരി അല്ലായിരുന്നു എന്നതും ഗോവിന്ദനച്ചന്റെ പരാജയകാരണങ്ങളിൽ പെടുന്നു. ഗോവിന്ദനച്ചന്റെ പരാജയത്തിനു ശേഷം കൊച്ചി, ബ്രിട്ടീഷ്‌ ഇന്ത്യക്കുകീഴിലെ ഒരു സംരക്ഷിത നാട്ടുരാജ്യമായി തുടർന്നു. മന്ത്രിപദവി നഷ്ടപ്പെട്ടെങ്കിലും പാലിയത്തച്ചന്മാർ കൊച്ചിയിലെ വലിയ ജന്മിമാരായി തന്നെ തുടർന്നു. പാലിയത്തച്ചന്മാരുടെ സഹായമില്ലാതെ ഭരണം നടത്തിയ ഒരേഒരു കൊച്ചിരാജാവ് 1790 മുതൽ 1805 വരെ രാജ്യം ഭരിച്ച രാമവർമ്മ IX എന്ന ശക്തൻ തമ്പുരാൻ ആയിരുന്നു.
 
 
പാലിയത്തെ പൊതുനിരത്തിലൂടെ അവർണ്ണർക്ക്‌ സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന സമരമായിരുന്നു പാലിയം സത്യാഗ്രഹം. കൊച്ചി രാജ്യത്ത്‌ ക്ഷേത്രപ്രവേശനം നടപ്പിൽവരുത്തിയത്‌ പാലിയം സമരത്തിനുശേഷമായിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ട് 60000 ത്തോളം ആളുകൾ ഈ ഹർജിയിൽ ഒപ്പിട്ടിരുന്നു. 1947-48 കാലഘട്ടത്തിൽ നടന്ന പാലിയം സമരം സി. കേശവൻ ഉത്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന്റെ നൂറാം ദിവസം കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. നിരോധനാജ്ഞ നിലനിന്നിട്ടും എ. കെ. ജി പാലിയത്ത് സമരത്തിനെത്തി. 1948 ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെ തുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
 




 ഇന്ത്യകണ്ട ഏറ്റവും വലിയ ഭാഗപത്രമാണ്‌ രണ്ടായിരത്തിലധികം പേജുകളുള്ള പാലിയം ഭാഗപത്രം. ഇന്നും ഈ പ്രദേശത്ത്‌ പാലിയം വീട്ടുകാർ മാത്രമാണുള്ളത്‌. പാലിയം ട്രസ്റ്റിന്റെ കീഴിലാണ്‌ കൊട്ടാരവും നാലുകെട്ടും. കൊട്ടാരത്തിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ പാലിയം നീലകണ്ഠൻ എന്ന ആനയുടെ മരം കൊണ്ടുള്ള രൂപമാണ്‌ എഴുന്നള്ളിക്കുക. ഈ ആനയുടെ പ്രതിമ പാലിയം കൊട്ടാരത്തിന്റെ മുന്നിൽ കാണാം. ഉത്സവസമയത്ത്‌ പാലിയത്തെ കുട്ടികളാണ്‌ ഈ മര ആനയെ എഴുന്നള്ളിക്കുന്നത്‌. ഉത്സവത്തിന്റെ ഏഴുദിവസം ഇവിടേയ്ക്ക്‌ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല എന്ന വ്യവസ്ഥയിലാണ്‌ കൊട്ടാരവും നാലുകെട്ടും ടൂറിസം ഡിപ്പാർട്ട്‌മെന്റിന്‌ വിട്ടുകൊടുത്തിരിക്കുന്നത്‌. പാലിയം ട്രസ്റ്റിന്റെ നിയമങ്ങൾ ഇവിടെ പാലിക്കേണ്ടതുണ്ട്‌. കൊട്ടാരത്തിനകത്ത്‌ ഫോട്ടോഗ്രാഫി അനുവദനീയമല്ല.


 

പാലിയം ശ്രീകൃണക്ഷേത്രത്തിലെ ഉത്സവത്തിനുശേഷമാണ്‌ ഈ പ്രദേശത്തെ മറ്റ്‌ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങൾ കൊടിയേറുന്നത്. മറ്റെല്ലാ ക്ഷേത്രങ്ങളിലേയും ആറാട്ട്‌ നടക്കുന്നത്‌ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിലാണ്‌. ഇതിനുപുറമേ ഇവിടെ ഒരു പുരാതന ശിവക്ഷേത്രം കൂടിയുണ്ട്.

 


 








 

 

 

കടപ്പാട്: Hari NG (ഹരി എന്‍ ജി ചേര്‍പ്പ്‌)

 



Monday, February 12, 2018

(വിസ്‌മൃതിയിൽമറഞ്ഞ കൊച്ചി രാജ്യം) Chochin state

കൊച്ചി രാജ്യത്തിന്റെ ഏകദേശ ഭൂപടമാണ് ചിത്രത്തിൽ
 
1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചകാലത്തു ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഏതാണ്ട് അഞ്ഞൂറിൽപരം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാനും കിലോമീറ്ററുകൾ മാത്രം വിസ്തൃതിയുള്ള, നാടുവാഴികളാൽ ഭരിക്കപ്പെട്ടിരുന്ന ചെറു രാജ്യങ്ങൾ മുതൽ മഹാരാജാക്കന്മാർ ഭരിച്ചിരുന്ന നിരവധി നാഴികകൾ വിസ്‌തൃതിയുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു.

വിസ്തൃതിയുടെ കാര്യത്തിൽ തീരെ ചെറുതാണെങ്കിലും പ്രബലമായ ഒരു നാട്ടുരാജ്യമായാണ് മധ്യ കേരളത്തിൽ സ്ഥിതിചെയ്തിരുന്ന കൊച്ചി രാജ്യത്തെ അന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കികണ്ടിരുന്നത്.1417 3/4 ചതുരശ്ര നാഴിക മാത്രമായിരുന്നു കൊച്ചി രാജ്യത്തിന്റെ ആകെ വിസ്തൃതി. പക്ഷെ മൈസൂർ, ഹൈദരാബാദ്, തിരുവിതാങ്കൂർ, കാശ്മീർ തുടങ്ങി മുൻനിര നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ തന്നെ കൊച്ചി രാജ്യത്തിനു ജവാഹർലാൽ നെഹ്രുവിനെപ്പോലുള്ള പ്രമുഖർ സ്ഥാനം നൽകിയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല, ചരിത്ര പരമായി നോക്കുമ്പോഴും സാംസ്‌കാരിക പുരോഗതി യുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും കൊച്ചി രാജ്യത്തിന്റെ മാഹാത്മ്യം വളരെ വലുതായിരുന്നു.

കൊച്ചി രാജവംശം അഥവാ പെരുമ്പടപ്പ് സ്വരൂപം ക്രിസ്തുവിനു ശേഷം 6-ം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നാണ് കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്. അവസാനത്തെ ചേരമാൻ പെരുമാളിന്റെ സഹോദരിയുടെ പുത്രനായ വീര കേരള വർമ ആയിരുന്നു ആദ്യത്തെ മഹാരാജാവ് എന്നാണ് ഐതിഹ്യം .ഭാസ്കര രവി വർമ, വീര രാഘവ വർമ, ഗോദ രവി വർമ എന്നിവർ ആദ്യ കാലത്തെ പ്രധാനപെട്ട ചില കൊച്ചി രാജാക്കന്മാർ ആയിരുന്നു. പിന്നീട് പല തവണ വിവിധ നൂറ്റാണ്ടുകളിൽ അയൽ രാജ്യങ്ങളുമായി യുദ്ധമുണ്ടായി. വിവിധ കാലയളവുകളിൽ വന്ന വിദേശ സഞ്ചാരികളും വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ വന്ന പറങ്കികളും പിന്നീട് വന്ന ലന്തക്കാരും പരസ്പരം പോരടിക്കുന്ന നാട്ടുരാജാക്കന്മാരെയാണല്ലോ
 ഇവിടെ കണ്ടത്. മലബാർ തീരപ്രദേശത്തെ ആധിപത്യം നേടിയെടുക്കുന്നതിനുവേണ്ടി കൊച്ചി രാജാക്കന്മാരും സാമൂതിരിമാരും തമ്മിൽ എണ്ണിയാലൊടുങ്ങാത്ത അത്ര തവണ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്.
15-ആം നൂറ്റാണ്ടിൽ ഇപ്രകാരം നടന്ന ഒരു യുദ്ധത്തിൽ കോഴിക്കോട് സാമൂതിരി വിജയിക്കുകയും കൊച്ചിരാജ്യത്തിന്റെ ചില പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
ഇതുകൂടാതെ കൊച്ചി രാജാവ് സാമൂതിരിക്കു കപ്പം കൊടുക്കാമെന്നേൽക്കുകയും ചെയ്തു.ഏതാണ്ട് ഇക്കാലത്താണ് പോർച്ചുഗീസുകാരുടെ കൊച്ചിയിലേക്കുള്ള കടന്നുവരവ്. ഇവർ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിക്കാമെന്നേറ്റു. തുടർന്ന് പോർച്ചുഗീസ് പിന്തുണയോടെ കൊച്ചി രാജ്യം സാമൂതിരിയുടെ മേൽക്കോയ്മ നിരാകരിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. പോർച്ചുഗീസുകാരുടെ അധപധനത്തിനു ശേഷം ലന്തക്കാർ എന്ന് നമ്മുടെ പൂർവികർ വിളിച്ചിരുന്ന ഡച്ചുകാർ ഇവിടെയെത്തുകയും ഭരണത്തിൽ ഇടപെഴകുകയും ചെയ്തു. പിന്നത്തെ ഊഴം ബ്രിട്ടീഷ്കാരുടെ ആയിരുന്നു. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ ബ്രിട്ടീഷ്കാർകൈകൊണ്ട പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കു കാരണമായി.

കൊച്ചി രാജ്യത്തിനു 18-ം നൂറ്റാണ്ടുവരെ വളരെ വിസ്തൃതമായ അധികാര പരിധി ഉണ്ടായിരുന്നു. ചേർത്തല, വൈക്കം, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങൾ അക്കാലത്തു കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മുവാറ്റുപുഴ, തൊടുപുഴ, അമ്പലപ്പുഴ, ആലങ്ങാട്, പാറൂർ എന്നിവ കൊച്ചി രാജാവിന്റെ മേല്കോയ്മയിൽ പൊറക്കാട് രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നു. പോന്നാനിക്കടുത്തുള്ള വന്നേരിനാട്‌ അന്ന് കൊച്ചിരാജ്യത്തിലായിരുന്നു.
 മൊത്തം 4000 ചതുരശ്ര നാഴികയായിരുന്നു അന്നത്തെ കൊച്ചി രാജ്യത്തിന്റെ വിസ്തൃതി.
18-ം നൂറ്റാണ്ടിൽ അയൽരാജ്യങ്ങളുമായി യുദ്ധങ്ങൾ ഉണ്ടായതോടെ മേൽ പറഞ്ഞ പ്രദേശങ്ങൾ ശത്രുക്കൾ പിടിച്ചടക്കുകയോ ഒത്തുതീർപ്പിനുവേണ്ടി പ്രദേശങ്ങൾ വിട്ടുകൊടുക്കുകയോ കൊച്ചി രാജാവിന് ചെയ്യേണ്ടിവന്നു.

18-ം നൂറ്റാണ്ടിനു മുൻപുവരെ വിവിധ ദേശങ്ങൾ അഥവാ നാടുകളായി രാജ്യം വിഭജിക്കപെട്ടിരുന്നു. ഓരോനാട്ടിലും പാരമ്പര്യനിയമങ്ങളനുസരിച്ചു
ള്ള നാടുവാഴികളും ഉണ്ടായിരുന്നു.നാടുവാഴികൾ സ്വരൂപി, പ്രഭു, മാടമ്പി എന്നിങ്ങനെ മൂന്ന് തരമുണ്ട്.ഇവർക്കെല്ലാവർക്കും രാജാവിന്റേത് പോലെയുള്ള ചില അധികാരങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി നാണയമിറക്കാൻ ഇവർക്കു അവകാശമുണ്ടായിരുന്നില്ല,എന്നാൽ സ്വന്തമായി സൈന്യത്തെ വിന്യസിക്കാമെന്നതിനാൽ സ്വാർത്ഥ താല്പര്യങ്ങൾക്കും സ്വന്തം ദേശത്തിന്റെ ഉന്നതിക്കുംവേണ്ടി നാടുവാഴികൾ തമ്മിൽ യുദ്ധമുണ്ടാവുക പതിവായിരുന്നു, ഇതുകാരണം രാജ്യത്ത് ആഭ്യന്തര കലഹങ്ങൾ രൂക്ഷമായിരുന്നു.തന്റെ ദേശത്തിന്റ പ്രതാപവും സാമ്പത്തിക നേട്ടവുമായിരുന്നു ഓരോ നാടുവാഴിയുടെയും ലക്‌ഷ്യം.നാടുവാഴികളെല്ലാവരും രാജാവിന് നിശ്ചിത വേളകളിൽ കപ്പം,ദശാംശം എന്നിവ കൊടുക്കേണ്ടതുണ്ടായിരുന്നു.കപ്പം പലവിധത്തിലുണ്ടായിരുന്നു. പുരുഷാന്തരം എന്നറിയപ്പെട്ടിരുന്ന,പിന്തുടർച്ച അവകാശത്തിന്മേലുള്ള കപ്പമായിരുന്നു അതിൽ പ്രധാനപെട്ടത് . സൈനിക സുരക്ഷയ്ക്കുമേലുള്ള രക്ഷാഭോഗം, പാലം, ചങ്ങാതം എന്നിവയായിരുന്നു മറ്റ് കപ്പങ്ങൾ. മാടമ്പിമാർ കെട്ടുതെങ്ങു എന്നൊരു നികുതിയും അടക്കേണ്ടതുണ്ടായിരുന്നു.
നാടുവാഴികളിൽ കൂടുതലും നായർ വിഭാഗക്കാർ ആയിരുന്നു.നായർ വിഭാഗക്കാർ തന്നെയായിരുന്നു കൊച്ചിരാജ്യത്തിലെ സൈനികരിൽ അധികവും. സൈനിക പരിശീലനത്തിനുവേണ്ടി ദേശം തോറും കളരികൾ ഉണ്ടായിരുന്നു. ഏഴാം വയസ്സുമുതൽ സൈനിക അഭ്യാസം ആരംഭിക്കുകയായി. ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആയുധ പരിശീലനം പൂർത്തീകരിക്കണമെങ്കിൽ കളരിആശാനെ തൃപ്തിപെടുത്തുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനാകണം.പിന്നീട് സൈനികനായി പ്രതിജ്ഞ ചെയ്തു വാൾ ഏറ്റുവാങ്ങുന്നു. നാടുവാഴികൾക്കു പുറമെ ചില ദേവസ്വങ്ങൾക്കും അന്ന് ചില അധികാരമാനങ്ങളുണ്ടായിരുന്നു
. ഏതാനും പ്രദേശങ്ങൾ ഭരിച്ചിരുന്നത് ദേവസ്വം അധികാരികളായിരുന്നു.

18-ം നൂറ്റാണ്ടിന്റെ മധ്യത്തിൽ നാടുവാഴികൾക്കുണ്ടായിരുന്ന അധികാരങ്ങൾ പിൻവലിച്ചു പകരം രാജ്യത്തെ 10 കോവിലകത്തുംവാതിൽ അഥവാ താലൂക്കുകളായി തിരിച്ചുകൊണ്ടുള്ള പുതിയ വ്യവസ്ഥിതി രൂപപ്പെടുത്തി. ഇതോടെ രാജ്യത്തു പ്രഭുത്വത്തിൽ അഥവാ ഫ്യൂഡലിസ്റ് ആശയങ്ങളിൽ അധിഷ്‌ഠിതമായ ഭരണം അവസാനിച്ചു.

കൂടുതൽ ഭരണ സൗകര്യാർത്ഥം 1840-ൽ താലൂക്കുകളുടെ എണ്ണം ആറായും പിന്നീട് അഞ്ചായും ചുരുക്കി.
ശങ്കര വാരിയർ ആയിരുന്നു അന്നത്തെ കൊച്ചി ദിവാൻ. ചിലവ് ചുരുക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇദ്ദേഹത്തിനു നഷ്ടത്തിലായിരുന്ന ഖജനാവിനെ ലാഭത്തിലാക്കാൻ സാധിച്ചു. താലൂക്കുകളുടെ എണ്ണം വെട്ടികുറച്ചപ്പോൾ അനാവശ്യ ചിലവുകൾ ഇല്ലാതായി എന്നുവേണം കരുതാൻ.

1907 ലെ കൊച്ചി രാജ്യത്തെ താലൂക്കുകളും അവയുടെ ആസ്ഥാനങ്ങളും താഴെ പറഞ്ഞിരിക്കുന്ന പോലെയാണ്.

കണയന്നൂർ-കൊച്ചി -എറണാകുളം
മുകുന്ദപുരം -ഇരിഞ്ഞാലക്കുട
തൃശൂർ -തൃശൂർ
തലപ്പിള്ളി -വടക്കാഞ്ചേരി
ചിറ്റൂർ -ചിറ്റൂർ
കൊടുങ്ങല്ലൂർ -കൊടുങ്ങല്ലൂർ

ഇതിൽ കൊടുങ്ങല്ലൂർ മേഖലയ്ക്ക് സ്വയം ഭരണ പദവിയുണ്ടായിരുന്നു. ചിറ്റൂർ താലൂക്ക് മലബാർ ജില്ലയുടെ അതിർത്തികൾക്കുള്ളിൽ, രാജ്യത്തിന്റെ പ്രധാന മേഖലയിൽനിന്നും ഒറ്റപെട്ടു സ്ഥിതി ചെയ്യുന്നു.വടവക്കോട്, വെള്ളാരപ്പിള്ളി, മലയാറ്റൂർ, ചേന്ദമംഗലം എന്നീസ്ഥലങ്ങൾ തിരുവിതാംകൂറിന്റെഅതിർത്തിക
ൾക്കുള്ളിൽ കൊച്ചിരാജാവിന്റെ അധികാരപരിധിയിലുണ്ടായിരുന്നദേശങ്ങളാണ്.

എറണാകുളം, മട്ടാഞ്ചേരി, തൃശൂർ എന്നിവയായിരുന്നു രാജ്യത്തെ പ്രധാന പട്ടണങ്ങൾ. വിദേശികളടക്കം 20000 താഴെ മാത്രമായിരുന്നു പ്രസ്തുത പട്ടണങ്ങളിലെ ജനസംഖ്യ. രാജ്യത്തിനു ഭരണഘടനാപരമായി പ്രഖ്യാപിതമായ ഒരു തലസ്ഥാനം ഉണ്ടായിരുന്നില്ല. തലസ്ഥാനം എവിടെയായിരിക്കണമെന്നു നിശ്ചയിക്കുന്നത് അതാതുകാലത്തെ രാജാക്കന്മാരുടെ തീരുമാന പ്രകാരമാണ്. ഇപ്രകാരം വിവിധ കാലയളവുകളിലെ മഹാരാജാക്കൻമാരുടെ തീരുമാനപ്രകാരം വന്നേരി, കൊച്ചി, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, തൃശൂർ എന്നീ സ്ഥലങ്ങൾ മാറി മാറി തലസ്ഥാനങ്ങളായി.
നദികളും കായലുകളും നിരവധിയുണ്ടായിരുന്ന രാജ്യത്തെ പ്രധാന ഗതാഗത മാർഗം ജലാശയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായ
ിരുന്നു. അരി, കുരുമുളക്, നാളികേരം എന്നിവയായിരുന്നു രാജ്യത്തെ പ്രധാന വിളകൾ. നായർ വിഭാഗക്കാരുടെ മേൽനോട്ടത്തിൽ കീഴാളരായിരുന്നു കൃഷി പണികൾ ചെയ്തിരുന്നത്.

1925ൽ ആണ് ദ്വിഭരണ സമ്പ്രദായം എന്നനിലയിൽ രാജ്യത്തു നിയമസഭ നിലവിൽവന്നത്.പ്രജകൾ സമ്മതിദായക അവകാശമുപയോഗിച്ചു തിരഞ്ഞെടുത്ത ജനപ്രതിനിധികളും ബ്രിട്ടീഷുകാർ നിയമിക്കുന്ന ദിവാനും ചേർന്ന് ഭരണം നിർവഹിക്കുന്നതിനെയാണ് ദ്വിഭരണ സമ്പ്രദായം എന്ന് പറയുന്നത്.ഇതോടെ ജനാതിപത്യ ഭരണസംവിധാനത്തിനു രാജ്യത്ത് ആരംഭം കുറിച്ചു.എങ്കിലും പ്രധാന ഭരണ ദൗത്യങ്ങൾ ദിവാനിൽ നിഷിപ്തമായിരുന്നു.
അക്കാലത്തു സ്ഥലം ഉടമകൾക്കും നികുതി ദായകർക്കും മാത്രമായിരുന്നു വോട്ടവകാശം എന്നത്‌ അസ്തമിച്ചിട്ടില്ലാത്ത ജന്മിത്ത വ്യവസ്ഥിതിയുടെ സൂചനകളായി വേണമെങ്കിൽ വിലയിരുത്താം.

1947 ജൂലായ്‌ മാസത്തിൽ നെഹ്‌റു സംസ്ഥാനത്തു ജനങ്ങൾക്ക്‌ കൂടുതൽ അധികാരം നൽകപ്പെടുന്ന ഉത്തര വാദ ഭരണം സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി രാജാവിന് സന്ദേശമയക്കുകയുണ്ടായി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ ധനകാര്യം, നിയമ സമാധാനം തുടങ്ങിയ വകുപ്പുകൾ ദിവാന്റെ ചുമതലയിൽനിന്നും മാറ്റിക്കൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇതോടെ ദിവാൻ പദവി ആലങ്കാരികമായി മാറുകയും അന്നത്തെ ദിവാൻ രാജിവെച്ചൊഴിയുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സർദാർ വല്ലഭായ് പട്ടേലിന്റെ നെത്ര്വത്വത്തിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രൂപീകരിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ഇതിന്റെ ഫലമായി,1949ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതോടെ കൊച്ചി രാജ്യം വിസ്‌മൃതിയിൽ മറഞ്ഞു.അന്നത്തെ കൊച്ചി രാജാവ് സർവ്വശ്രീ രാമവർമ പരീക്ഷിത് തമ്പുരാൻ സ്ഥാനത്യാഗം ചെയ്തു.